പാലക്കാട്:അയൽ വീട്ടിലെ വളർത്തു നായ കടിച്ച് ചികിത്സയിലായിരുന്ന കോളേജ്
വിദ്യാർത്ഥിനി ശ്രീലക്ഷ്‌മി നാല് ഡോസ് വാക്സിൻ എടുത്തിട്ടും പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് മരണമടഞ്ഞതിനെ പറ്റി അവ്യക്തതകൾ തുടരുന്നു.
കടിച്ച നായയെ നാട്ടുകാർ ഇടപെട്ട് തല്ലിക്കൊന്നിരുന്നു. നായയ്‌ക്ക് പേ ബാധിച്ചിരുന്നോ എന്ന് ശാസ്‌ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. ശ്രീലക്ഷ്മിയുടെ ശരീരത്തിൽ പേവിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞത്. അതിനാൽ നായയ്‌ക്ക് പേവിഷ ബാധ ഉണ്ടായിരിക്കണം എന്നാണ് നിഗമനം. എന്നാൽശ്രീലക്ഷ്‌മിയെ കടിച്ച ദിവസം തന്നെ നായ
ഉടമയായ വൃദ്ധയെയും കടിച്ചിരുന്നു. വാക്‌സിൻ എടുത്ത അവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല.
ശ്രീലക്ഷ്‌മിക്ക് നൽകിയ വാക്സിന്റെ ഗുണത്തിലോ വാക്സിൻ എടുത്തതിലോ പാകപ്പിഴ ഇല്ലെന്ന് ഡി.എം.ഒ. കെ.പി.റീത്ത പറഞ്ഞു. പട്ടി കടിച്ച മുറിവ് ആഴമുള്ളതായതിനാൽ പേവിഷം മാരകമായി ശരീരത്തിൽ വ്യാപിച്ചതാവാം മരണത്തിനിടയാക്കിയതെന്നും ഡി.എം.ഒ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീം ഇന്നലെ യോഗം ചേർന്നു. ശ്രീലക്ഷ്മിയുടെ ചികിത്സയുടെ വിശദാംശങ്ങൾ യോഗം വിലയിരുത്തി. റാപ്പിഡ് റെസ്‌പോൺസ് ടീം എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഇന്ന് വൈകിട്ട് വ്യക്തമായ നിഗമനത്തിലെത്താമെന്നും ഡി. എം. ഒ പറഞ്ഞു.
ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധ നടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകും. നായയുമായി ഇടപെട്ടവരുടെ വിശദാംശങ്ങൾ ശേഖരിക്കും.
മേയ് 30നാണ് ശ്രീലക്ഷ്മിയുടെ ഇടതു കൈവിരലുകളിൽ നായ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്‌സിൻ എടുത്തു. കൂടുതൽ മുറിവുണ്ടായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. അവിടെ സീറവും കുത്തിവച്ചു. ശേഷിച്ച മൂന്ന് ഡോസ് വാക്‌സിനും യഥാസമയം എടുത്തു. രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയിലും ഒന്ന് സ്വകാര്യ ആശുപത്രിയിലുമാണ് എടുത്തത്. ജൂൺ 27നകം നാല് ഡോസും സ്വീകരിച്ചെങ്കിലും പിറ്റേന്ന് പനി തുടങ്ങി. ആദ്യം മങ്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ ഡോക്ടർ മരുന്നിനൊപ്പം ഒരു ഗ്ലാസ് വെള്ളം നൽകിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ പോലെ വിറയലും അസ്വസ്ഥതയും കാണിച്ചത്. ഉടനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അവിടെ ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കുന്നതിനിടെയാണ് മരണം.
അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ
പേവിഷബാധയ്‌ക്ക് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി വാക്സിൻ എടുത്തിട്ടും മരിച്ചത് പാലക്കാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. 12ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ സിറ്റിംഗിൽ കേസ് പരിഗണിക്കും. ശ്രീലക്ഷ്മിയുടെ മരണത്തിൽ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |