
ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിനുള്ള തടസം മാറിമാറി വരുന്ന ഇടത്, വലത് സർക്കാരുകളുടെ നിലപാടാണെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവ്. ലോക്‌സഭയിൽ റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ റെയിൽവേ വികസനം ഉണ്ടാകുന്നില്ലെന്ന് ഒരു എം.പി ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ സർക്കാരിനോടും, മാറിമാറി ഭരിച്ച സർക്കാരുകളോടുമാണ് അതെന്തുകൊണ്ടാണെന്ന് ചോദിക്കേണ്ടത്. ചെറിയ ഭൂമിയേറ്റെടുക്കൽ നടപടിക്കുപോലും സർക്കാരിനു കഴിയുന്നില്ല. സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് 476 ഹെക്‌ടർ സ്ഥലം ആവശ്യമുണ്ട്. 65 ഹെക്‌ടർ സ്ഥലം മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്.
രാജ്യത്ത് ഫെഡറൽ സംവിധാനമായതിനാൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു കൂട്ടുത്തരവാദിത്വമുണ്ട്. സ്ഥലം സംസ്ഥാന വിഷയമാണെന്നും, ഭൂമിയേറ്റെടുത്ത് നൽകിയാൽ മാത്രമേ പദ്ധതികൾ മുന്നോട്ടു പോകുകയുള്ളുവെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.
കേരളത്തിനു വേണ്ടി ബഡ്‌ജറ്റിൽ റെക്കാഡ് തുക വകയിരുത്തി. 106 റെയിൽവേ മേൽപ്പാലങ്ങളും അണ്ടർ പാസുകളും നിർമ്മിക്കാൻ പദ്ധതിയുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ വൈകിപ്പിക്കുകയാണ്. ജനങ്ങളെ വികസനത്തിൽ നിന്ന് അകറ്റുകയാണ് ഇടത്, വലത് സർക്കാരുകളെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
6000 കോടി ലാഭിച്ചു
ട്രെയിനുകൾ ഡീസൽ എൻജിനിൽ നിന്ന് ഇലക്ട്രിക് എൻജിനുകളിലേക്ക് മാറിയതോടെ ഇന്ത്യൻ റെയിൽവേ 6000 കോടി രൂപ ലാഭിച്ചുവെന്നും അശ്വിനി വൈഷ്‌ണവ് അറിയിച്ചു. മോദി സർക്കാർ ഇതുവരെ 35000 കിലോമീറ്റർ റെയിൽവേ ട്രാക്ക് സ്ഥാപിച്ചു. 27000 കിലോമീറ്റർ ട്രാക്ക് വൈദ്യുതീകരിച്ചു. ഏറ്റുമധികം ചെലവ് ജീവനക്കാർക്കുള്ള വേതനമാണ്. രണ്ടാമത് ഇന്ധനവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |