SignIn
Kerala Kaumudi Online
Saturday, 27 April 2024 3.08 AM IST

ഈ തട്ടുകടയിലെ രുചിയ്ക്കും 'ഡബിൾ എം.എ"

thattukada
തട്ടുകടയിൽ ദോശ ചുടുന്ന രാജലക്ഷ്മി ഫോട്ടോ:വിഷ്ണു സാബു

തിരുവനന്തപുരം: ഡബിൾ എം.എക്കാരിയായിട്ടും ജോലിയൊന്നും കിട്ടിയില്ലെന്ന് പരിഭവിച്ചിരിക്കാൻ രാജലക്ഷ്മി തയ്യാറല്ലായിരുന്നു. വിധിയുയർത്തിയ വെല്ലുവിളികളെയെല്ലാം ചങ്കുറപ്പോടെ നേരിട്ട് സ്വയം തെളിച്ച വഴിയിലൂടെ മുന്നേറിയ രാജലക്ഷ്മി തിരുവനന്തപുരം പരുത്തിപ്പാറയിൽ തുടങ്ങിയ തട്ടുകട ഭക്ഷണപ്രേമികളുടെ ഇഷ്ടയിടമാണിപ്പോൾ. പാചകം മുതൽ തട്ടുകടയിലെ ഓൾ ഇൻ ഓൾ ഈ അറുപതുകാരിതന്നെയാണ്. പഠനത്തിലെപ്പോലെ പാചകത്തിലും മിടുമിടുക്കിയായ രാജലക്ഷ്മിയുടെ വിഭവങ്ങളെല്ലാം രുചിയുടെ കാര്യത്തിൽ ഡബിൾ സ്ട്രോംഗാണെന്നതിന് തെളിവാണ് മറ്റ് ജില്ലകളിൽ നിന്നുപോലും ഇവിടെയെത്തുന്ന ഭക്ഷണപ്രേമികൾ.

സ്വപ്നങ്ങളെല്ലാം തകർത്ത ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തിയ രാജലക്ഷ്മിക്ക് ഒന്നു പിടിച്ചു നിൽക്കാൻ സ്വന്തം വീടുവരെ നഷ്ടപ്പെടുത്തേണ്ടി വന്നെങ്കിലും ഇപ്പോൾ ഹാപ്പിയാണ്. നഷ്ടപ്പെട്ടതൊക്കെ തട്ടുകടയിലൂടെ തിരിച്ചുപിടിക്കുകയാണവർ. നാല് ജോലിക്കാരുണ്ട്. വൈകിട്ട് അഞ്ചോടെ എം.ജി കോളേജിന്റെ പിൻവശത്തെ ഗേറ്റിനു സമീപത്തെ തട്ടുകടയിലെത്തും. തട്ടുകടയിലെ വിഭവങ്ങൾ ഹിറ്റായതോടെ കോളേജിലെ കാന്റീൻ നടത്തിപ്പും രാജലക്ഷ്മിയെ തേടിയെത്തി.

കൊട്ടാരക്കരയാണ് സ്വദേശമെങ്കിലും ഇപ്പോൾ ഉള്ളൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്.കൊട്ടാരക്കര രാജ്ഭവനിൽ രാഘവൻ പിള്ളയുടേയും ഭാനുമതി അമ്മയുടെ മകളായ രാജലക്ഷ്മി പാരൽ കോളേജിൽ പഠിച്ചാണ് ബിരുദങ്ങളെല്ലാം സ്വന്തമാക്കിയത്. ഇതിനിടെ വിവാഹം നടന്നു. പൂനയിൽ ഫാബ്രിക്കേഷൻ ഫിൽട്ടറായിരുന്നു ഭർത്താവ്. ഭർത്താവിന്റെ കമ്പനിയിൽ തന്നെ ഓഫീസ് അസിസ്റ്റന്റായി ജോലി കിട്ടി. ഭർത്താവിനേക്കാൾ ഉയർന്ന തസ്തികയിലെ ജോലിയായിരുന്നു. ഇത് ഭർത്താവിന്റെ അമ്മയ്ക്ക് ഇഷ്ടമായില്ല. അവർ എതിർത്തു.
അതോടെ ജോലിക്കു പോകാൻ കഴിഞ്ഞില്ലെന്നും രാജലക്ഷ്മി ഓർക്കുന്നു.

രണ്ടു മാസം ഗർഭിണിയായപ്പോൾ തിരികെ നാട്ടിലെത്തി. മകൻ ജനിച്ചു. വിദ്യാഭ്യാസമുണ്ടായിട്ടും ജോലിക്ക് വിടാത്ത ഭർത്താവിനെ ഉപേക്ഷിക്കണെമെന്ന് പലരും രാജലക്ഷ്മിയെ ഉപദേശിച്ചു. കുറച്ചു നാൾ കഴിഞ്ഞ് ഭർത്താവിന്റെ മനസുമാറുമെന്ന് കരുതി വീണ്ടും പൂനയിലെത്തി. ഫലമുണ്ടായില്ല. ഭർത്താവുമായി നാട്ടിലെത്തി. രണ്ടാമത്തെ കുട്ടി ജനിച്ച് 18-ാം നാൾ ഭർത്താവ് പൂനിയിലേക്ക് മടങ്ങി. പിന്നെ തിരിച്ചു വന്നില്ല. ഇതിടയിൽ തന്റെ സർട്ടിഫിക്കറ്റുകൾ അയാൾ കത്തിച്ചെന്നറിഞ്ഞ് രാജലക്ഷ്മി തകർന്നു. വിവാഹമോചനം നേടി. കേക്ക്, സോപ്പ്. ചന്ദനത്തിരി, ലോഷൻ എന്നിവയൊക്കെ ഉണ്ടാക്കി വീടുവീടാന്തരം കൊണ്ടു നടന്ന് വിറ്റ് കിട്ടുന്ന പണം കൊണ്ട് കുട്ടികളെ വളർത്തി. ഇതിനിടയിൽ ഒരു വനിതാ കോ-ഓപ്പറേറ്റീവ് ബാങ്കിൽ സെക്രട്ടറിയായി ജോലി കിട്ടി. പക്ഷെ, പറ്റിക്കലിനിരയായി ഒമ്പതുലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ബാദ്ധ്യതയുണ്ടാതോടെ ജോലി പോയി. ആ ബാദ്ധ്യത തീർക്കാൻ സ്വന്തം വീടു വിറ്റു. എം.ജി കോളേജിലെ ലാബ് അസിസ്റ്റന്റായിരുന്ന ചേച്ചി സീതാ ലക്ഷ്മിയുടെ സഹായത്തോടെ കോളേജ് കാന്റീനിൽ കാഷ്യറായി.

12 വർഷം മുമ്പാണ് തട്ടുകട ആരംഭിച്ചത്. മകൻ രാഗേഷ് സൗണ്ട് എൻജിനീയറാണ്. മകൾ രാഗിയുടെ വിവാഹവുമായി ബന്ധപ്പെട്ട കടങ്ങളൊക്കെ തീർന്നുവരുന്നു. ഇനി സ്വന്തമായൊരു വീടാണ് രാജലക്ഷ്മിയുടെ സ്വപ്നം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJALAKSHMI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.