അയോദ്ധ്യ: ജനങ്ങൾക്കായി തുറന്ന രാമക്ഷേത്രത്തിൽ ഇന്നലെ എത്തിയത് 3.5 ലക്ഷം തീർത്ഥാടകർ. ജന പ്രവാഹത്തിലമർന്ന അയോദ്ധ്യ അതീവ ജാഗ്രതയിലാണ്. മണിക്കൂറുകൾ കാത്തുനിന്ന് മുഷിഞ്ഞ തീർത്ഥാടകർ, സുരക്ഷാസേനയുടെ വടവും തള്ളിമാറ്റി മുന്നോട്ടുപോയത് ആശങ്കയുണ്ടാക്കി. രാവിലെ ഏഴുമുതൽ 11.30 വരെയും, വൈകിട്ട് രണ്ടുമുതൽ ഏഴ് വരെയുമാണ് ദർശന സമയം.
കൊടും ശൈത്യം അവഗണിച്ച് ഇന്നലെ പുലർച്ചെ മുതൽ പതിനായിരങ്ങൾ രാംപഥിൽ തടിച്ചുകൂടി. ക്ഷേത്രത്തിൽ പ്രവേശിക്കും മുൻപുള്ള പ്രധാന പാതയാണിത്. തിരക്കു കാരണം മേഖലയിലെ പ്രധാന റോഡുകളിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കാൽനട യാത്ര മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇ-റിക്ഷകളും കടത്തിവിടുന്നില്ല.
ദർശനത്തിന് മണിക്കൂറുകൾ കാത്തു നിൽക്കേണ്ടതിനാൽ പലരും തൊഴാതെ മടങ്ങി. തിരക്ക് മാറിയിട്ട് രാംലല്ലയെ കാണാൻ വരുമെന്ന് ഭക്തരിൽ ചിലർ കേരള കൗമുദിയോട് പറഞ്ഞു. ഒരുമാസമെങ്കിലും വൻതിരക്ക് തുടരുമെന്നാണ് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.
നിയന്ത്രണം ഘട്ടംഘട്ടമായി
തിരക്ക് നിയനിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉത്തർപ്രദേശ് പൊലീസ് ഒരുക്കുന്നുണ്ട്. പലയിടങ്ങളിലായി ബാരിക്കേഡുകളും കയറും ഉപയോഗിച്ച് നിയന്ത്രിച്ച് ഘട്ടംഘട്ടമായാണ് തീർത്ഥാടകരെ ക്ഷേത്ര പരിസരത്തേക്ക് വിടുന്നത്. അനിഷ്ടസംഭവം ഒഴിവാക്കാനും, ആൾക്കൂട്ടം നിയന്ത്രിക്കാനും കൂടുതൽ പൊലീസിനെ മേഖലയിൽ നിയോഗിച്ചുവെന്ന് അയോദ്ധ്യ റേഞ്ച് ഐ.ജി പ്രവീൺ കുമാർ അറിയിച്ചു. ദ്രുത കർമ്മ സേന, ദുരന്ത നിവാരണ സേന തുടങ്ങിയവയും രംഗത്തുണ്ട്. ക്യൂവിൽ ശാന്തരായി നിൽക്കണമെന്നും, തിരക്കുണ്ടാക്കരുതെന്നും അഭ്യർത്ഥിച്ച് അനൗൺസ്‌മെന്റും നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |