കോട്ടയം: അമിത രക്തസ്രാവത്തെത്തുടർന്ന് അവശനിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനാലുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. മാസങ്ങൾക്ക് മുൻപ് കരകൗശല വസ്‌തുക്കൾ കൊണ്ടുനടന്നു വിൽക്കുന്നതിനിടെ ഒരാൾ കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്നു നൽകി പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ദുരൂഹതയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പ്രത്യേക സംഘത്തിന്റെ തലവൻ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ സജിമോൻ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ മാതാവിനും 12കാരനായ സഹോദരനുമൊപ്പമാണ് പെൺകുട്ടി കോട്ടയത്തെ വീട്ടിൽ കഴിഞ്ഞിരുന്നത്. മാതാവ് മീൻ വിൽപ്പനകേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്. പെൺകുട്ടിയും സഹോദരനും ചിരട്ടയിൽ കരകൗശല വസ്‌തുക്കൾ നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്നു.
പെൺകുട്ടി നൽകിയ മൊഴി ഇങ്ങനെ:ഏപ്രിൽ ആറിന് ഒറ്റയ്ക്കാണ് സാധനങ്ങൾ വിൽക്കാൻ പോയത്. ഉച്ചയോടെ ചുവന്ന കാറിലെത്തിയ ഒരാൾ സാധനം വാങ്ങാനെന്ന വ്യാജേന കാറിൽക്കയറ്റിക്കൊണ്ടു പോയി. ഭക്ഷണവും ജ്യൂസും വാങ്ങി നൽകി. ജ്യൂസ് കുടിച്ചതോടെ മയങ്ങിപ്പോയി. പിറ്റേന്ന് സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടെങ്കിലും വീട്ടിൽ പറഞ്ഞില്ല. ഒരു മാസത്തിന് ശേഷം ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായി. വീട്ടുകാർ മരുന്ന് വാങ്ങി നൽകി. ഈ ഞായറാഴ്‌ചയാണ് കഠിനമായ വയറുവേദനയും രക്തസ്രാവവും ഉണ്ടായതോടെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്.
അഞ്ചു മാസത്തെ വളർച്ചയുണ്ടായിരുന്ന ഗർഭസ്ഥശിശു മരിച്ച നിലയായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
ഗർഭസ്ഥശിശുവിന്റെയും പെൺകുട്ടിയുടെയും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കുട്ടിക്ക് കൗൺസിലിംഗ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |