തിരുവനന്തപുരം: റേഷൻ വിതരണത്തിലെ പ്രതിസന്ധിക്ക് ഇന്നത്തോടെ അയവു വരാൻ സാദ്ധ്യത. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജി.ആർ.അനിലും റേഷൻ വ്യാപാരികളുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും. ഭക്ഷ്യമന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ നേരിട്ടെത്താൻ കഴിയാത്തവരോട് ഓൺലൈനായി പങ്കെടുക്കാം.
കമ്മീഷൻ വർദ്ധനവും ക്ഷേമനിധി ശക്തിപ്പെടുത്തലുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യങ്ങൾ. കമ്മീഷൻ വർദ്ധന ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന് ഉടൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് മന്ത്രി ജി.ആർ.അനിൽ നേരത്തെ അറിയിച്ചതാണ്. എന്നാൽ ഇതു സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നൽകിയാൽ ഭരണപക്ഷ സംഘടനകളെങ്കിലും സമരത്തിൽ നിന്ന് പിൻവാങ്ങും. 27 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. ധനമന്ത്രിയുമായുളള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
ക്ഷേമിനിധി ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ഭക്ഷ്യവകുപ്പ് മുന്നോട്ടു പോവുകയാണ്. അതേ സമയം വാതിൽപ്പടി വിതരണക്കാരിൽ ഒരു വിഭാഗം സമരത്തിൽ നിന്നും പിൻവാങ്ങുമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 72 പേരിൽ 14 പേരാണ് പിൻവാങ്ങുന്നത് കൂടുതൽ പേർ പിൻവാങ്ങുന്നതോടെ അടുത്ത മാസത്തെ സ്റ്റോക്ക് കടകളിലെത്തിക്കാൻ കഴിയും. . മുൻഗണനേതര വിഭാഗത്തിനുള്ള വിഹിതം മുൻഗണനക്കാർക്ക് നൽകി ക്രമപ്പെടുത്താൻ പൊതുവിതരണ വകുപ്പ് നൽകിയ നിർദേശം മിക്ക റേഷൻ വ്യാപാരികളും പാലിച്ചിട്ടില്ല. ഇന്നലെ 2,73,054 പേരാണ് റേഷൻ വാങ്ങിയത്. ഇതോടെ ഈ മാസം റേഷൻ വാങ്ങിയത് 55.13% ആയി. 44.87% പേർ വാങ്ങിയിട്ടില്ല. ഇതിലേറെപ്പേരും മുൻഗണനേതര (നീല, വെള്ള) കാർഡുകാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |