തിരുവനന്തപുരം : കേരളകൗമുദി വിശ്വാസ്യതയുള്ള പത്രമാണെന്നും, ഓരോ വാർത്തയിലും അത് പ്രകടമാക്കുന്ന കേരളകൗമുദിയുടെ മൂലധനം വിശ്വാസ്യതയാണെന്നും ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ 41-ാമത് ചരമവാർഷിക ദിനത്തിൽ പേട്ട കേരളകൗമുദി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ആശംസാപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പത്രം സാമൂഹിക പരിഷ്കണ പ്രസ്ഥാനമാണെന്ന് പത്രലോകത്തിന് കാട്ടിക്കൊടുത്ത പത്രാധിപരായിരുന്നു കെ.സുകുമാരൻ.മലയാള ഭാഷാ ശൈലീവല്ലഭനായിരുന്ന സി.വി.കുഞ്ഞിരാമന്റെ വൈഭവം സന്നിവേശിപ്പിച്ച ശൈലിയായിരുന്നു അദ്ദേഹം കേരളകൗമുദിയിലൂടെ നൽകിയത്. സാമൂഹ്യ മണ്ഡലത്തെ ഇളക്കിമറിക്കുന്ന നിരവധി പത്രാധിപക്കുറിപ്പുകളിലൂടെ അദ്ദേഹം മുഖം നോക്കാതെ എഴുതി.അതായിരുന്നു കേരളത്തിന്റെ നവോത്ഥാന അടിത്തറയ്ക്ക് പ്രധാനം. സാമൂഹ്യപ്രതിബദ്ധതയുടെ ഉദാത്തവമാതൃകയായി കേരളകൗമുദിയെ വളർത്തിയെടുത്തു. സാമൂഹ്യ പ്രതിബദ്ധത മാത്രം അടിസ്ഥാനമാക്കി രാജ്യത്ത് ഒരു പത്രം നിലനിൽക്കണമെന്ന പത്രാധിപരുടെ ആഗ്രഹം അദ്ദേഹത്തിന്റെ പിൻതലമുറയിലൂടെ നിലനിൽക്കുന്നു. ആവേശ്വോജ്ജ്വമായ നിരവധി ഓർമ്മകളിലൂടെ, കാലം എത്ര കഴിഞ്ഞാലും പത്രാധിപർ വൈകാരികമായ ഓർമ്മയായി സമൂഹത്തിൽ നിലനിൽക്കും. നിരവധി എഴുത്തുകാരെയും പൊതുപ്രവർത്തകരെയും തല്ലും തലോടലും നൽകി വളർത്തിയെടുത്തു. ജനാധിപത്യത്തിന്റെ ഓരോ തൂണും ദ്രവിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് കേരളകൗമുദി അഗ്നി പോലെ ജ്വലിച്ചുനിൽക്കുന്നത്. എം.എസ്.രവി സഹപാഠിയായിരുന്നതിനാൽ നിരവധി തവണ വീട്ടിലെത്താനും പത്രാധിപർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനും ഭാഗ്യമുണ്ടായെന്നും പാലോട് രവി അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |