
തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തെ തുടർന്ന് ആർ.സി.സിയിലെ താത്കാലിക സ്റ്റാഫ് നഴ്സ് റാങ്ക് പട്ടിക റദ്ദാക്കിയ സാഹചര്യത്തിൽ പുതിയ പരീക്ഷ മാർച്ച് ഒന്നിന് നടക്കും. രാവിലെ 9ന് പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിംഗ് കോളേജിലാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾ ഹാൾ ടിക്കറ്റ് www.lbscetnre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ അന്തിമപട്ടികയിലുൾപ്പെട്ട 319പേർക്കും പരീക്ഷയെഴുതാം. അതിൽനിന്നാകും നിയമനം. പുനഃപരീക്ഷാനടത്തിപ്പിന് ചെലവാകുന്ന തുക ക്രമേക്കേടിന് കാരണമായ ചീഫ് നഴ്സിംഗ് ഓഫീസർ ആർ.ശ്രീലേഖയിൽ നിന്ന് ഈടാക്കാൻ നേരത്തെ സർക്കാർ ഉത്തരവായിരുന്നു. അപേക്ഷാ ഫീസായി 91,000 രൂപ ആർ.സി.സിക്ക് ലഭിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിന് ഇതിൽ കൂടുതൽ ചെലവാകുന്ന തുകയാണ് ചീഫ് നഴ്സിംഗ് ഓഫീസറിൽ നിന്ന് ഈടാക്കുക. നേരത്തെ ആർ.സി.സി സ്വന്തം നിലയിൽ പരീക്ഷ നടത്തിയായിരുന്നു താത്കാലിക നഴ്സുമാരെ തിരഞ്ഞെടുത്തത്. സെലക്ഷൻ കമ്മിറ്റിയിലുള്ള ചീഫ് നഴ്സിംഗ് ഓഫീസർ ആർ.ശ്രീലേഖയുടെ ഉറ്റബന്ധുക്കൾ ആദ്യ റാങ്കുകളോടെ പട്ടികയിൽ ഇടംപടിച്ചു. പട്ടികയിലെ 18പേരെ നിയമിച്ചു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. പിന്നാലെ പട്ടിക റദ്ദാക്കി 18പേരെയും പിരിച്ചുവിട്ട് പുതിയ പരീക്ഷ നടത്താൻ എൽ.ബി.എസിനെ ചുമതലപ്പെടുത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |