തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീകെടുത്താൻ തുടക്കംമുതൽ തീവ്രശ്രമം നടത്തിയതായി ജില്ലാ കളക്ടർ രേണു രാജ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ അറിയിച്ചു.
മാലിന്യത്തിന്റെ രാസവിഘടന പ്രക്രിയയിലൂടെ ബഹിർഗമിക്കുന്ന ചൂട് മൂലമുള്ള സ്‌മോൾഡറിംഗ് ആണ് പ്രധാനമായും പ്ലാന്റിൽ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവെയുള്ള വർദ്ധിച്ച ചൂട് തീപിടിത്തത്തിന്റെ ആക്കം കൂട്ടി.
ഫയർ ഫോഴ്സ്, പൊലീസ് യൂണിറ്റുകൾ നടപടികൾ സ്വീകരിച്ചു.
നേവി, വായുസേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കി.
മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യക്കൂമ്പാരത്തിലേക്ക് വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. മുപ്പതിലധികം യൂണിറ്റ് ഫയർ എൻജിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്നുള്ള മൂന്ന് ഉയർന്ന കപ്പാസിറ്റി പമ്പ് സെറ്റുകളും ഉപയോഗിച്ച് മിനിട്ടിൽ 60,000 ലിറ്റർ എന്ന തോതിലാണ് പമ്പിംഗ്.
ജില്ലാ ഭരണകൂടം തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടക്കം മുതൽ ഏകോപിപ്പിക്കുന്നുണ്ടെന്ന് അറിയിച്ചു.
യോഗത്തിൽ മന്ത്രിമാരായ പി.രാജീവ്, എം.ബി. രാജേഷ്, വീണ ജോർജ്, കൊച്ചി മേയർ എം.അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ.വി.വേണു, ശാരദാ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ഫയർ ഫോഴ്സ് ഡയറക്ടർ ബി.സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. എയർഫോഴ്സ്, നേവി, ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |