കോഴിക്കോട്: പൊലീസ് അന്വേഷിച്ചെത്തിയശേഷം റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ ചെറുവണ്ണൂർ നാറാണത്ത് വീട്ടിൽ ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അന്തിമ റിപ്പോർട്ട് കേസന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി.
തല കല്ലിൽ ഇടിച്ച് ആഴത്തിലുള്ള മുറിവുണ്ട്. ആരെങ്കിലും ഉപദ്രവിച്ചാൽ ഇത്ര ആഴത്തിലുള്ള മുറിവ് തലയിൽ ഉണ്ടാവില്ല. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ തറച്ചു. ഈ പരിക്കും ആക്രമിച്ചാൽ ഉണ്ടാവില്ല. മതിൽ ചാടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ വീണ് പരിക്കേറ്റതാവാമെന്നാണ് പൊലീസ് നിഗമനം. ശരീരത്തിൽ 200 മില്ലി ലിറ്ററോളം മദ്യസമാനമായ ദ്രാവകം കണ്ടെത്തി. ഇത് മദ്യമാണോയെന്ന് കെമിക്കൽ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഉറപ്പുപറയാൻ സാധിക്കുകയുള്ളു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജിഷ്ണുവിന്റെ സഹോദരൻ അഭിജിത്തിനും ദേശീയ മനുഷ്യാവകാശ കമ്മിഷനും നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽ ശ്രീനിവാസൻ പറഞ്ഞു. ജിഷ്ണുവിനെതിരെ പോക്സോ കേസ് ഉള്ളതിനാൽ മരണം സംബന്ധിച്ച കേസ് ഉടൻ അവസാനിപ്പിക്കില്ല.
ഏപ്രിൽ 26ന് രാത്രി 9 മണിയോടെയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർ മഫ്ടിയിൽ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. വയനാട്ടിലെ ഒരു പെൺകുട്ടിയുടെ പരാതിയിൽ കല്പറ്റ പൊലീസ് കേസെടുത്തിരുന്നു. അമ്മയുടെ ഫോണിൽ പൊലീസ് ജിഷ്ണുവുമായി ബന്ധപ്പെട്ടു. താൻ തൊട്ടടുത്ത് തന്നെയുണ്ടെന്നും ഉടൻ എത്താമെന്നും അറിയിച്ചു. എന്നാൽ 9.30 ഓടെ വീടിനും ജിഷ്ണു ഉണ്ടെന്നും പറഞ്ഞ സ്ഥലത്തിനും മദ്ധ്യേ റോഡരികിൽ അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. ഒരു ഓട്ടോ ഡ്രൈവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ജിഷ്ണുവിന്റെ പിതാവ് സുരേഷ് കുമാർ പൊലീസിനെതിരെ ആരോപണവുമായി രംഗത്തുവരികയായിരുന്നു. പൊലീസോ പൊലീസിനോടൊപ്പം വന്നവരോ മതിലിൽ ചേർത്ത് ഇടിച്ചതാണ് മരണകാരണമെന്നായിരുന്നു ആരോപണം. തുടർന്നാണ് കേസ് അന്വേഷണം ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |