തിരുവനന്തപുരം: ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നവർ അറിവില്ലായ്മ കാരണം ചതിക്കുഴിയിൽ വീഴാതിരിക്കാൻ ഈ രംഗത്തെ വിവരങ്ങളെല്ലാം കോർത്തിണക്കികൊണ്ട് റെറ (റിയൽ എസ്റ്രേറ്റ് റഗുലേറ്ററി അതോറിട്ടി) തയ്യാറാക്കിയ വെബ്‌പോർട്ടൽ rera.kerala.gov.in നിലവിൽ വന്നു. കഴിഞ്ഞ ദിവസം മന്ത്രി എം.വി. ഗോവിന്ദൻ ലോഞ്ചിംഗ് നിർവഹിച്ചു.
റിയൽ എസ്റ്റേറ്റ് നിയമപ്രകാരം റെറയിൽ രജിസ്റ്റർ ചെയ്യുന്ന ബിൽഡർമാർക്ക് മാത്രമേ ഫ്ലാറ്റുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചും വാങ്ങിയും വിൽക്കാനാകൂ. പുതുതായി ആരംഭിക്കുന്ന പ്രോജക്ടുകൾക്കും റെറയുടെ അംഗീകാരം വേണം. അതിനാൽ ഇവയുടെ ആധികാരികത വെബ്സൈറ്റിൽ ഉറപ്പാക്കാം. ഡെവലപ്പർ യഥാസമയം വിവരങ്ങൾ റെറയ്ക്ക് കൈമാറണം. തെറ്റായ വിവരം നൽകുന്നവർക്കെതിരെ നിയമനടപടിയുണ്ടാകും. പരാതികളും മറ്റും ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം രണ്ടുമാസത്തിനകം നിലവിൽ വരും.
പോർട്ടൽ നോക്കാം
രജിസ്റ്റർ ചെയ്ത പദ്ധതികളുടെ വിശദാംശങ്ങളും നിർമ്മാണ പുരോഗതിയും അറിയാം.
പദ്ധതികളുടെയും ഭൂമിയുടെയും രേഖകളും അനുമതികളുടെ പകർപ്പും ലഭിക്കും.
മൂന്നുമാസം കൂടുമ്പോൾ നിർമ്മാണ പുരോഗതി ഡെവലപ്പർമാർ ലഭ്യമാക്കും.
വീഴ്ച വരുത്തിയാൽ 7 ദിവസത്തിനകം അവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കും.
വാങ്ങുന്നവർക്കും വായ്‌പ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്കും ആധികാരികത ഉറപ്പാക്കാം.
ഡെവലപ്പർമാരുടെ പ്രവർത്തന ചരിത്രവും വിവരങ്ങളും ലഭിക്കും.
ഡെവലപ്പർമാർ നേരിട്ട നിയമനടപടികളുടെ വിശദാംശങ്ങളും അറിയാം.
വേഗത്തിൽ കിട്ടും
പദ്ധതിയുടെ പേര്, ഡെവലപ്പർ, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെ വിവിധ തരത്തിലാണ് വിവരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. പദ്ധതിയെപ്പറ്റി അറിയാനാഗ്രഹിക്കുന്നവർക്ക് അതിവേഗം വിവരങ്ങൾ ലഭ്യമാകും.
രജിസ്ട്രേഷൻ ഇതുവരെ
ഏജന്റുമാർ 157
പ്രോജക്ടുകൾ 582
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |