■മൂന്നാഴ്ചയ്ക്കകം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഹിന്ദു മതത്തിലെ പട്ടിക വിഭാഗത്തിൽ നിന്ന് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധമത വിഭാഗങ്ങളിലേക്ക് മതം മാറിയവർക്ക് സംവരണത്തിന് അർഹതയുണ്ടോയെന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. വിഷയത്തിൽ മൂന്ന് ആഴ്ച്യ്ക്കുള്ളിൽ നിലപാടറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
മതം മാറിയ ദളിത് വിഭാഗത്തിൽപ്പെട്ടവർക്കും സംവരണാനുകൂല്യങ്ങൾ നൽകാൻ രംഗനാഥ് മിശ്ര കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെ 10 വർഷം മുമ്പ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്ര നിലപാട് തേടിയത്.
രംഗനാഥ് മിശ്ര കമ്മിഷൻ ശുപാർശ കേന്ദ്ര സർക്കാർ പൂർണ്ണമായി അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. സാമൂഹികമായി വളരെയധികം പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയമാണിതെന്നും പറഞ്ഞു. എന്നാൽ എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടായാലും ഹർജി തീർപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. 10 വർഷം മുമ്പ് ഫയൽ ചെയ്ത ഹർജി ഇത് വരെ പരിഗണിക്കാതിരുന്നതിന് കാരണം ഈ സാമൂഹ്യ പ്രത്യാഘാതങ്ങളാകാമെന്നും കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |