തിരുവനന്തപുരം: റവന്യു വകുപ്പിൽ വർക്കിംഗ് അറേഞ്ച്മെന്റ് റദ്ദാക്കിയ ഉത്തരവിന് മണിക്കൂറുകളുടെ ആയുസ് മാത്രം. ഉത്തരവ് ഇന്നലെ ലാൻഡ് റവന്യു കമ്മിഷണർ മരവിപ്പിച്ചു. ഇതോടെ വർക്കിംഗ് അറേഞ്ച്മെന്റിലൂടെ നിയമനം നടത്തിയ ഉത്തരവ് വീണ്ടും പ്രാബല്യത്തിലായി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ പുതിയ ക്രമീകരണം തുടരുമെന്ന് ഉത്തരവിൽ പറയുന്നു.
ഇതേക്കുറിച്ച് റവന്യുവകുപ്പ് അധികൃതർ വിശദീകരിക്കുന്നത് ഇങ്ങനെ: വകുപ്പിന് കീഴിൽ പല ഓഫീസുകളും രൂപീകരിച്ചെങ്കിലും ആവശ്യത്തിന് തസ്തികകൾ അനുവദിച്ചിട്ടില്ല. വർക്കിംഗ് അറേഞ്ച്മെന്റിൽ ജീവനക്കാരെ വച്ചാണ് ഈ ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നത്. സ്റ്റേറ്റ് ഐ.ടി സെൽ, ഡിസാസ്റ്റർ എമർജൻസ് ഓപ്പറേറ്റിംഗ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിൽ തസ്തികകൾ ഇല്ല. പഴയ സ്റ്റാഫ് പാറ്റേണാണ് ആർ.ഡി.ഒ ഓഫീസുകളിൽ. കുറഞ്ഞത് 28 പേരെങ്കിലും വേണമെങ്കിലും അത്രയും ജീവനക്കാരില്ല. വസ്തു തരംമാറ്റ അപേക്ഷകൾ കെട്ടിക്കിടക്കാൻ ഇതും കാരണമായി. ഈ സാഹചര്യത്തിലാണ് വർക്കിംഗ് അറേഞ്ച്മെന്റിൽ നിയമനം നടത്തിയത്.
അന്യജില്ലകളിലേക്ക് സ്ഥലംമാറ്റപ്പെട്ടിട്ടും പോകാതിരിക്കാൻ സംഘടനാ സ്വാധീനം ഉപയോഗിച്ച് ചില ജീവനക്കാർ സ്വന്തം സ്ഥലങ്ങളിൽ വർക്കിംഗ് അറേഞ്ച്മെന്റ് തരപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് റവന്യു വകുപ്പ് അഡി. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞദിവസം അത് റദ്ദാക്കി ഉത്തരവ് ഇറക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |