
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനോട് നീ പോ മോനേ വിജയാ.... എന്ന് വീണ്ടും ആവർത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 'ബൈ ബൈ പിണറായി" എന്ന പരിഹാസവും ഇന്നലെ കൊല്ലത്ത് നടന്ന റോഡ് ഷോയിൽ രേവന്ദ് റെഡ്ഡി പ്രകടിപ്പിച്ചു. കൊല്ലം നിയമസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ബിന്ദുകൃഷ്ണയുടെ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ചിന്നക്കടയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരട്ട സഹോദരങ്ങളാണ്. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ശബരിമലയിലെ സ്വർണക്കൊള്ളയല്ലാതെ എന്ത് വികസനമാണ് കേരളത്തിൽ നടന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. ഈ ചോദ്യം ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി പ്രകോപിതനാവുകയും മോശം ഭാഷയിൽ അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. അദ്ദേഹം മുതിർന്ന നേതാവായതിനാൽ ആ അധിക്ഷേപങ്ങളെ ബഹുമാനത്തോടെ തള്ളിക്കളയുന്നു.
കേന്ദ്രത്തിൽ മോദിക്കും കേരളത്തിൽ പിണറായിക്കും ഭരണത്തുടർച്ച നൽകിയിട്ടും ജനങ്ങൾക്ക് ഗുണകരമായ ഒന്നും അവർ ചെയ്തില്ല. ഗാന്ധി കുടുംബത്തെയും കെജ്‌രിവാളിനെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കേസുകളിൽ കുടുക്കാൻ മോദി താത്പര്യം കാണിക്കുമ്പോൾ, പിണറായി വിജയനെതിരെ മാത്രം ഒരന്വേഷണവും ഉണ്ടാകുന്നില്ല. പിണറായിയുടെ ഗോഡ്ഫാദറും റോൾ മോഡലും നരേന്ദ്ര മോദിയാണ്. ഡൽഹിയിൽ ഒരു മോദി ഭരിക്കുമ്പോൾ തിരുവനന്തപുരത്ത് മറ്റൊരു മോദിയാണ് ഭരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടിയുടെ വികസന പാരമ്പര്യം തിരികെ കൊണ്ടുവരാൻ യു.ഡി.എഫ് അധികാരത്തിൽ വരണം. മോദിയുടെ പാരമ്പര്യമാണ് പിണറായി പിന്തുടരുന്നത്. കേരളം ഇത്രയും കാലം തടഞ്ഞുനിറുത്തിയ വർഗീയ ശക്തികൾക്ക് പിണറായി വിജയൻ ചുവപ്പുപരവതാനി വിരിക്കുകയാണ്. ഇതിനു തടയിടാൻ പിണറായിയെ പരാജയപ്പെടുത്തുക മാത്രമാണ് ഏക പോംവഴി. 'നിങ്ങളുടെ സമയം കഴിഞ്ഞിരിക്കുന്നു, ഇനി പോയി വിശ്രമിക്കൂ" എന്ന് പിണറായിയെ ഉപദേശിച്ച രേവന്ത് റെഡ്ഡി, 'പോ മോനേ വിജയാ" എന്ന് ആവർത്തിച്ച് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |