
തിരുവനന്തപുരം:രണ്ട് മാസത്തോളം റവന്യൂ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലികളുടെ തിരക്കിലായതോടെ, ഭൂമി
തരംമാറ്റ അപേക്ഷ തീർപ്പാക്കൽ വീണ്ടും പാളി. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം 2,76,610 ഓൺലൈൻ അപേക്ഷകളാണ് തീർപ്പാകാനുള്ളത്. ഇനി പുതിയ സർക്കാർ അപേക്ഷ തീർപ്പാക്കൽ പുനരാരംഭിക്കുമ്പോഴേയ്ക്ക് എണ്ണം വീണ്ടും ഉയരും. വീട് വയ്ക്കൽ ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾക്ക് ഭൂമി തരംമാറ്റിക്കിട്ടാൻ അപേക്ഷിച്ചവർ
പ്രതിസന്ധിയിൽ.
ഒന്നര ലക്ഷത്തോളം അപേക്ഷകൾ തീർപ്പാവാതെ കിടക്കുന്നതിനെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് 2022 മാർച്ചിൽ റവന്യൂ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി 972 താത്കാലിക ജീവനക്കാരെ എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന നിയമിച്ചു. വാടക വാഹനങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തി.നവംബർ 30 ഓടെ കടലാസ് അപേക്ഷകളിൽ 99 ശതമാനത്തോളം തീർപ്പാക്കി. 2023 ജനുവരിയിൽ അപേക്ഷകൾ ഓൺലൈനാക്കി. ഇതോടെ പ്രതിദിനം ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം 400 മുതൽ 500 വരെയായി ഉയർന്നു . ഓൺലൈനായതിനാൽ ഏതു സമയത്തും അപേക്ഷിക്കാം.25 സെന്റ് വരെ തരംമാറ്റം സൗജന്യമാക്കിയതാണ് അപേക്ഷകളുടെ എണ്ണം കൂടാൻ മറ്റൊരു കാരണം. ഇതിനിടെ ലോക് സഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പുമൊക്കെ വന്നപ്പോൾ റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം തരംമാറ്റ ജോലികൾക്ക് കിട്ടാതെയുമായി. പെരുകുന്ന അപേക്ഷകളുടെ എണ്ണം കുറയ്ക്കാൻ 2025 ഒക്ടോബർ മുതൽ എല്ലാ ജില്ലകളിലും പ്രത്യേക അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു.
ഒടുവിലെ കണക്ക്:
7,14,941
ആകെ അപേക്ഷകൾ
4,38,331
തീർപ്പായത്
2,76,610
ശേഷിക്കുന്നത്
950 കോടി
ഫീസ് ഇനത്തിൽ ലഭിച്ചത് (ഏകദേശം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |