തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വസ്തു തരംമാറ്റ അപേക്ഷകൾ നവംബറോടെ തീർപ്പാക്കാനുള്ള റവന്യു വകുപ്പിന്റെ നടപടിയിൽ പുരോഗതി. ജൂൺ 16 മുതൽ ജൂലായ് 13 വരെ തീർപ്പാക്കിയത് 14,909 അപേക്ഷകൾ. തീർപ്പാക്കേണ്ടത് 56,139 എണ്ണം. കേരള കൗമുദി പ്രസിദ്ധീകരിച്ച നാലാം പ്രോഗ്രസ് റിപ്പോർട്ട് പ്രകാരം ശേഷിച്ചിരുന്നത് 71,048 കടലാസ് അപേക്ഷകളായിരുന്നു.
ഓൺലൈൻ അപേക്ഷകൾ ഒരു ലക്ഷവും കടന്ന് കുത്തൊഴുക്ക് തുടരുന്നു. ജൂലായ് 13 വരെ കിട്ടിയത് 1,02,790. ആകെ തീർപ്പ് കൽപ്പിച്ചത് 2166 എണ്ണം.കടലാസ് അപേക്ഷ തീർപ്പാക്കൽ നിശ്ചയിച്ച സമയത്തിനുള്ളിൽ റവന്യു വകുപ്പ് പൂർത്തിയാക്കും. ഈ ദൗത്യം തീർന്നാൽ ഓൺലൈൻ അപേക്ഷകളുടെ കാര്യത്തിലും പ്രത്യേക പദ്ധതി തയ്യാറാക്കും.
ആർ.ഡി.ഒ ഓഫീസുകളിൽ തീർപ്പാക്കുന്ന അപേക്ഷകളുടെ തുടർനടപടികൾ വേഗത്തിലാക്കാൻ മന്ത്രി കെ.രാജൻ പ്രത്യേക നിർദ്ദേശം നൽകി.
സബ് ഡിവിഷൻ പരിശോധന
ആർ.ഡി ഒ ഓഫീസുകളിൽ അപേക്ഷ അനുവദിച്ചാൽ വില്ലേജ് രേഖകളിൽ തരംമാറ്റം വരുത്താൻ ഭൂരേഖ തഹസീൽദാർ സ്ഥലം പരിശോധിക്കണം. എന്നാൽ സബ് ഡിവിഷൻ ആവശ്യമായി വരുന്ന തരംമാറ്റത്തിന് മാത്രം ഇനി പരിശോധന നടത്തിയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.
ഒരു സ്ഥലം പൂർണ്ണമായി തരം മാറ്രിയാൽ സബ് ഡിവിഷൻ ആവശ്യമില്ല. എന്നാൽ ഒരു ഭാഗം മാത്രം തരംമാറ്റുകയും ബാക്കി പഴയ അവസ്ഥയിൽ കിടക്കുകയുമാണെങ്കിൽ അത് രണ്ട് ഡിവിഷനാക്കേണ്ടി വരും. ഉദാഹരണത്തിന് 25 സെന്റ് സ്ഥലത്തിൽ (നിലമോ തണ്ണീർത്തടമോ)13 സെന്റ് നികത്തി കരയാക്കുകയും ബാക്കി 12 സെന്റ് പഴയ അവസ്ഥിയിലുമാണെങ്കിൽ രണ്ട് ഡിവിഷനാക്കി വില്ലേജ് രേഖകളിൽ ചേർക്കണം. ഇത് ഭൂരേഖ തഹസീൽദാരാണ് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടത്. മറിച്ച് രേഖയിലുള്ള മുഴുവൻ സ്ഥലവും തരംമാറ്റിയാൽ പരിശോധന വേണ്ട.
പ്രോഗ്രസ് റിപ്പോർട്ട് മന്ത്രിയുടെ കമന്റ്
അടുത്ത ബുധനാഴ്ച ചേരുന്ന റവന്യു സെക്രട്ടേറിയറ്റിൽ തരംമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനുള്ള എസ്.ഒ.പി (സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ) തയ്യാറാക്കും. ജില്ലാ കളക്ടർമാരിൽ നിന്ന് ഇതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കും.
- കെ.രാജൻ, റവന്യു മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |