അധികം വേണ്ട ഭൂമിക്ക് ഏക്കറിന് 10 കോടി നിക്ഷേപിക്കണം
പുതിയ വ്യവസ്ഥകളിൽ പ്രതിഷേധിച്ച് വ്യവസായികൾ
കൊച്ചി: വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് ഭൂപരിധി ചട്ടങ്ങളിൽ ഇളവ് അനുവദിക്കാൻ റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവ് നിക്ഷേപകരെ അകറ്റുന്നതും കോടികളുടെ അധിക ബാദ്ധ്യത വരുത്തുന്നതുമെന്ന് ആക്ഷേപം. സർക്കാരിന്റെ കരട് വ്യവസായ നയം സ്വാഗതം ചെയ്ത വ്യവസായികൾ പുതിയ ഉത്തരവിൽ പ്രതിഷേധത്തിലാണ്.
വ്യവസായങ്ങൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. ഇതിൽ ഇളവു നേടിയാണ് വ്യവസായങ്ങൾ പ്രവർത്തിക്കുന്നത്. 15 ഏക്കറിനു മുകളിൽ ഭൂമി ആവശ്യമുള്ളവർ ഏക്കറിന് 10 കോടി രൂപ വീതം നിക്ഷേപിക്കുകയും 20 പേർക്ക് തൊഴിൽ നൽകുകയും വേണമെന്നാണ് പുതിയ വ്യവസ്ഥ.
ഒക്ടോബർ 12ന് റവന്യു വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകാണ് ഉത്തരവിറക്കിയത്.
നിക്ഷേപകരെ പാടേ അകറ്റുന്നതാണ് ഉത്തരവിലെ വ്യവസ്ഥകളെന്ന് വ്യവസായികൾ പറയുന്നു.വൻകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനും തടസമാകും. കേരളത്തിൽ മുതൽ മുടക്കാൻ താത്പര്യമുള്ളവരെ നിരുത്സാഹപ്പെടുത്തുന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യവസായ സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടിയാവുന്ന ഉത്തരവ്, സംസ്ഥനത്തെ വ്യവസായ വളർച്ചയെ തകർക്കുമെന്നും നിവേദനത്തിൽ പറയുന്നു.
ഉത്തരവിലെ മറ്റ്
വ്യവസ്ഥകൾ
അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കണം
അപേക്ഷയും അനുബന്ധരേഖകളും ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതി പരിശോധിക്കണം
അപേക്ഷകളിൽ റവന്യു മന്ത്രി, പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രി, വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി, റവന്യു വകുപ്പ് സെക്രട്ടറി എന്നിവരുൾപ്പെട്ട കമ്മിറ്റി തീരുമാനമെടുക്കും
സ്ഥലവിനിയോഗം സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളും മാസ്റ്റർ പ്ളാനും വഴിയേ വ്യവസായ വികസനം സാദ്ധ്യമാകൂ.
- എസ്.എൻ. രഘുചന്ദ്രൻ നായർ
പ്രസിഡന്റ്
ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ്
അപ്രായോഗിക വ്യവസ്ഥകളുള്ള ഉത്തരവ് തിരുത്തി, വ്യവസായ നിക്ഷേപങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കണം.
- പി.എം. വീരമണി
പ്രസിഡന്റ്
കൊച്ചിൻ ചേംബർ ഒഫ് കെോമേഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |