പാലക്കാട്: പതിനഞ്ച് കൊല്ലം മുമ്പ് മൂന്ന് കോടി രൂപ മുടക്കി സർക്കാർ മേഖലയിൽ സ്ഥാപിച്ച, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈയർ സംവിധാനമുള്ള ആലത്തൂർ മോഡേൺ റൈസ് മിൽ സ്വകാര്യമില്ലുടമകളുടെ പാരയും രാഷ്‌ട്രീയക്കളികളും ഉദ്യോഗസ്ഥരുടെ അലംഭാവവും കാരണം പൂട്ടിയിട്ട് നശിപ്പിക്കുന്നു.
വെയർ ഹൗസിംഗ് കോർപറേഷന്റെ ചുമതലയിൽ ആലത്തൂർ ദേശീയപാതയിലെ ആറേക്കറിലാണ് മിൽ സ്ഥാപിച്ചത്. 2008 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത മിൽ നാലാം മാസം തന്നെ പൂട്ടി. 2018ൽ ഒന്നാം പിണറായി സർക്കാരിലെ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ 25 ലക്ഷം മുടക്കി മില്ല് നവീകരിച്ചെങ്കിലും ഒരാഴ്ചയ്‌ക്കപ്പുറം വീണ്ടും പൂട്ടി.
പാലക്കാട്ടെ നെല്ലുത്പാദനം ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ്. ഇവിടങ്ങളിലെ കർഷകരുടെ നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറി, റേഷൻ കടകളിലൂടെ സാധാരണക്കാർക്ക് നൽകുകയായിരുന്നു ലക്ഷ്യം. ഇവിടത്തെ 90 ശതമാനം നെല്ലും സർക്കാർ മില്ലിലേക്ക് പോകുമെന്ന് വന്നപ്പോൾ സ്വകാര്യ മില്ലുടമകളുടെയും അരിക്കമ്പനികളുടെയും കച്ചവടം പൂട്ടുമെന്ന സ്ഥിതിയായി. തങ്ങളുടെ നെല്ല് സംഭരണത്തിന്
തടസമാകുമെന്ന് കണ്ട മില്ലുടമകളും അരിക്കമ്പനികളും പണം വാരിയെറിഞ്ഞും രാഷ്‌ട്രീയ സ്വാധീനം ചെലുത്തിയും സർക്കാരിന്റെ ആദ്യത്തെ ആധുനിക അരിമില്ലിനെ മുളയിലേ നുള്ളിയെന്നാണ് ആരോപണം.
അതേസമയം, നെല്ലറയായ പാലക്കാട്ട് നെല്ല് കിട്ടാനില്ലെന്ന വിചിത്ര ന്യായം പറഞ്ഞാണ് കർഷകർക്ക് താങ്ങാവേണ്ട മില്ല് കൃഷിവകുപ്പ് പൂട്ടിയിട്ട് നശിപ്പിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം സൊസൈറ്റികളിലൂടെ നെല്ല് ശേഖരിക്കാനും അരി ഉത്പന്നങ്ങളാക്കി മാർക്കറ്റിലെത്തിക്കാനും കഴിഞ്ഞില്ല. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് പകരം പ്രാദേശിക കർഷക തൊഴിലാളികളെ ദിവസവേതനത്തിന് മാനേജ്മെന്റ് ജോലിക്കെടുത്തതും തിരിച്ചടിയായി.
യന്ത്രങ്ങൾ കേടാവാതിരിക്കാൻ ആഴ്ചയിലൊരിക്കൽ മില്ല് പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും ഉത്പാദനം ഇല്ല. ഇതിന് 10,000 രൂപയാണ് മാസം വൈദ്യുതി ചാർജ്.
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈയർ മില്ല്
ദിവസം മൂന്ന് ഷിഫ്റ്റിലായി 40 ടൺ നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കാം.
മാസം 1200 ടൺ.
ജപ്പാൻ - ചൈനീസ് സാങ്കേതിക വിദ്യ
പുഴുങ്ങുന്നതിന് മുമ്പ് കല്ല്, പതിര്, വൈക്കോൽ നീക്കും.
ഉമി കത്തിച്ച് ബോയിലർ പ്രവർത്തിപ്പിക്കും.
ബോയിലറിലെ നീരാവിയിൽ നെല്ല് പുഴുങ്ങി ഉണക്കാം.
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈയർ.
'ഓയിൽ പാം ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിൽ മില്ല് പുനഃരാരംഭിച്ച് നെല്ലുശേഖരണവും അരി ഉത്പാദനവും മാർക്കറ്റിംഗും നടത്തി മുന്നോട്ടു പോകാമെന്ന് വർഷങ്ങൾക്ക് മുമ്പ് സർക്കാരുമായി ധാരണയിലെത്തിയിരുന്നു. ഇതുവരെ നടപടിയായില്ല. സർക്കാർ അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കർഷക സംഘടനകൾ സമരം സംഘടിപ്പിക്കും'.
എ.എം. ഷിബു,
ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |