തിരുവനന്തപുരം: എം.എൽ.എമാർക്കൊപ്പം കരാറുകാർ മന്ത്രിയെ കാണാനെത്തരുതെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമർശം വിവാദമായതിന് പിന്നാലെ, മന്ത്രിക്ക് പിന്തുണയുമായി കരാറുകാരുടെ സംഘടന ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷനും.
കാർഷിക മേഖലയെപ്പോലെ പ്രധാനപ്പെട്ട നിർമ്മാണമേഖലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗം വിളിച്ചാൽ പലപ്പോഴും എം.എൽ.എമാർ പങ്കെടുക്കാറില്ല. ഇത്തരം യോഗങ്ങളിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകാൻ ചുമതലപ്പെട്ടവരാണവർ. എന്നാൽ, തങ്ങൾക്ക് താത്പര്യമുള്ളവരുടെ കാര്യത്തിൽ ശുപാർശയുമായി പല എം.എൽ.എമാരും പോകാറുണ്ട്. സംസ്ഥാനത്തെ കരാറുകാർ നല്ല നിലയിൽ ജോലി നിർവഹിക്കുന്നവരാണ്. എന്നാൽ അവരുടെ പ്രശ്നങ്ങൾ വേണ്ടതരത്തിൽ പലപ്പോഴും നിയമസഭയിൽ വരാറില്ല. ഇത്തരം കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ എം.എൽഎമാർ ശ്രമിക്കേണ്ടതാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കരാറുകാരിൽ ചെറുതല്ലാത്തൊരു വിഭാഗം ചില്ലറ കുഴപ്പങ്ങൾ കാട്ടുന്നുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. കഴിഞ്ഞ പിണറായി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ ഇത്തരക്കാർക്കെതിരെ കർശന
നിലപാടെടുത്തിരുന്നു. എട്ട് കരാറുകാരുടെ ലൈസൻസാണ് റദ്ദാക്കിയത്. ലൈസൻസ് നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ കാതലായ ചില മാറ്റങ്ങൾ വരുത്താനുള്ള നീക്കം അട്ടിമറിക്കപ്പെട്ടു. ലൈസൻസുള്ള 8000 ത്തോളം കരാറുകാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡിന്റെ വരവിന് ശേഷം ഇവരിൽ വലിയൊരു വിഭാഗം പണികൾ ചെയ്യുന്നില്ല. വൻകിട കരാറുകൾ ഏറ്റെടുത്ത് , ഈ വർക്ക് കാട്ടി ബാങ്കിൽ നിന്ന് വായ്പ എടുക്കുകയും ഏറ്റെടുത്ത ജോലി യഥാസമയം തീർക്കാതെ പണം മറ്റു വർക്കുകൾക്ക് വിനിയോഗിക്കുകയും ചെയ്യുന്നവരുണ്ട്
മന്ത്രിയോട് യോജിക്കുന്നു
'മന്ത്രി പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിക്കുന്നു. കരാർ ജോലികളെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയത്ത് അതിൽ പങ്കെടുക്കാതിരിക്കുകയും തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ കാര്യത്തിൽ ശുപാർശയുമായി പോകുകയും ചെയ്യുന്ന എം.എൽ.എമാരുണ്ട്. ഒരു പണി തുടങ്ങുമ്പോൾ നിർമ്മാണോദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തുകയും അതിന്റെ സാമ്പത്തിക ബാദ്ധ്യത കൂടി കരാറുകാരുടെ മേൽ കെട്ടിവയ്ക്കുകയും ചെയ്യും.
വർഗീസ് കണ്ണമ്പള്ളി
പ്രസിഡന്റ്, ആൾ കേരള ഗവ.
കോൺട്രാക്ടേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |