തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം, ശാസ്ത്രീയ നിർമ്മാണ രീതികൾ എന്നിവ പരിഗണിച്ച് പൊതുമരാമത്ത് നിർമ്മാണ രീതികൾ നവീകരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് നെടുമങ്ങാട് പഴകുറ്റി റോഡ്, പഴകുറ്റി-മംഗലപുരം റോഡ്, പൊൻമുടി റോഡ് പുനർനിർമ്മാണം എന്നീ പ്രവർത്തികൾ പരിശോധിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതത് കാലത്തെ ആവശ്യങ്ങൾക്കനുസരിച്ച് നാട്ടുവഴികൾ വികസിപ്പിച്ചതാണ് കേരളത്തിലെ റോഡുകൾ. അതിന്റെ പരിമിതികൾ അനുഭവിക്കുന്നത് വാഹനപെരുപ്പവും ജനസാന്ദ്രതയും കൂടിയ ഈ കാലത്താണെന്നും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചതായും അദ്ദേഹം പറഞ്ഞു. മഴയുടെ പാറ്റേണിൽ മാറ്റം വന്നത് ഒരു പ്രശ്നമാണ് ശക്തയായ മഴയിലും തകരാത്ത റോഡുകൾ കേരളത്തിൽ ഉണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ മഹാഭൂരിപക്ഷം റോഡുകളും നല്ല നിലയിലാണ്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിച്ച് പരമാവധി വീതിയിലും ഡ്രെയിനേജ് സംവിധാനത്തോടെയും ഭാവി തലമുറയ്ക്ക് മികച്ച ഡിസൈനിലുള്ള റോഡുകൾ നിർമ്മിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പുതുതായി ആരംഭിച്ച റണ്ണിംഗ് കോൺട്രാക്ട് സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഈ മാസം 20 മുതൽ വിദഗ്ധ സംഘം എല്ലാ ജില്ലകളിലും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |