പത്തനംതിട്ട: ശബരിമല തീർത്ഥാടകരടക്കം മദ്ധ്യതിരുവിതാംകൂറിലെ വിമാന യാത്രികർ കാത്തിരിക്കുന്ന വിമാനത്താവള പദ്ധതി ഡി. ജി. സി. എ റിപ്പോർട്ടോടെ വീണ്ടും കുരുക്കിലായി. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കൽ നേരത്തെ വലിയ വിവാദമായിരുന്നു. ഭൂമി ഏറ്റെടുക്കാനുളള സർക്കാർ നടപടിക്കെതിരെ, ഉടമസ്ഥാവകാശം ഉന്നയിച്ച് അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം കോടതിയിൽ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. ഏറ്റെടുക്കലുമായി സർക്കാരിന് മുന്നോട്ടു പോകാമെന്നായിരുന്നു കോടതി ഉത്തരവ്.
കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. പദ്ധതി നടപ്പക്കാൻ സർക്കാർ തീരുമാനിച്ചത് 2017ലായിരുന്നു. ആറൻമുളയിലെ സ്വകാര്യ വിമാനത്താവള പദ്ധതിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. കൊച്ചി, കണ്ണൂർ വിമാനത്താവള മാതൃകയിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ അദ്ധ്യക്ഷനായ സമിതിയുടെ തീരുമാനം സർക്കാർ അംഗീകരിക്കുകയായിരുന്നു.
പദ്ധതി നടപ്പാക്കാൻ കെ.എസ്.എെ.ഡി.സിയെ നോഡൽ ഏജൻസിയായി സർക്കാർ അടുത്തിടെ ചുമതലപ്പെടുത്തിയിരുന്നു. പദ്ധതിക്കായി 2263.13ഏക്കർ സ്ഥലമാണ് ചെറുവള്ളയിൽ ഏറ്റെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |