തിരുവനന്തപുരം: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് വഴി നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബോർഡിന്റെ പുതിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത കെ.അനന്തഗോപൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ പൊലീസ് വകുപ്പാണ് വെർച്വൽ ക്യൂ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം 18ന് നടക്കുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. കനത്ത മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും സാഹചര്യത്തിൽ ശബരിമലയിൽ സർക്കാർ തീരമാനമനുസരിച്ച് നിയന്ത്രണങ്ങൾ തുടരും. തീർത്ഥാടന ദിവസങ്ങളിൽ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് .മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും സാഹചര്യം കഴിഞ്ഞാൻ വീണ്ടും ആരംഭിക്കും. നിലയ്ക്കൽ, എരുമേലി, കുമളി എന്നീ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾക്ക് പുറമേ ഏഴ് കേന്ദ്രങ്ങൾ കൂടി ഇടത്താവളങ്ങളിൽ ആരംഭിക്കും.ശ്രീകണ്ഠേശ്വരം ,ഏറ്റുമാനൂർ ,വൈക്കം , കൊട്ടാരക്കര, പന്തളം വലിയകോയിക്കൽ , പെരുമ്പാവൂർ , കീഴില്ലം ക്ഷേത്രങ്ങളിലാണിത്.
പ്രളയവും കൊവിഡും സൃഷ്ടിച്ച .പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഭൂമികൾ ഉപയോഗപ്പെടുത്തും.വരുമാനം ലഭിക്കത്തക്ക വിധം കൃഷിയോ മറ്റ് വ്യവസായങ്ങളോ ആരംഭിക്കും.പരാതിയും പ്രശ്നങ്ങളുമില്ലാത്ത മണ്ഡലകാലമാണ് ലക്ഷ്യം.കാനന പാത സജ്ജീകരണങ്ങൾ ഒരുക്കി വൈകാതെ തുറക്കും.. ദേവസ്വം ബോർഡിന്റെ 1258 ക്ഷേത്രങ്ങളിലെ കാണിക്കയും, വരുമാനവും കൊണ്ടു മാത്രം പഴയ കാല പ്രൗഡിയിലേയ്ക്ക് ബോർഡിന്
പോകാനാവില്ല.പ്രതിസന്ധികൾ മാറ്റാനുള്ള എല്ലാ ശ്രമം തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അനന്തഗോപൻ പറഞ്ഞു.
അനന്തഗോപൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റു
മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി അഡ്വ. കെ. അനന്തഗോപനും അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാവിലെ തിരുവനന്തപുരം നന്തൻകോട്ടെ ബോർഡ് ആസ്ഥാനത്തെത്തിയ പുതിയ പ്രസിഡന്റിനെയും അംഗത്തെയും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ജീവനക്കാർ സ്വീകരിച്ചു. 10.15ന് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് കെ. അനന്തഗോപനും അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത്. ദേവസ്വം സെക്രട്ടറി എസ്. ഗായത്രീ ദേവി സത്യവാചകം ചൊല്ലി കൊടുത്തു. ദേവസ്വം ബോർഡ് പി.ആർ.ഒ സുനിൽ അരുമാനൂർ പുതിയ നിയമനം സംബന്ധിച്ച സർക്കാർ വിജ്ഞാപനം വായിച്ചു.
മന്ത്രി ജി.ആർ. അനിൽ, എം.എൽ.എമാരായ മാത്യു ടി. തോമസ്, കെ.യു. ജെനീഷ് കുമാർ, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, അഡ്വ. എൻ. വാസു, എ. പത്മകുമാർ, അഡ്വ. കെ.എസ്. രവി, കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, ഉദയഭാനു, ആനാവൂർ നാഗപ്പൻ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർമാരായ സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. പ്രസിഡന്റിന്റെയും അംഗത്തിന്റെയും കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ കാണാനെത്തിയിരുന്നു. ചടങ്ങിനുശേഷം ആദ്യ ബോർഡ് യോഗം ചേർന്നു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ അനന്തഗോപനേയും മനോജിനേയും ആദരിച്ചു.
ആദ്യ ശബരിമലയ്ക്ക്
ചുമതലയേറ്റശേഷം കെ. അനന്തഗോപന്റെയും മനോജിന്റേയും ആദ്യ യാത്ര ശബരിമലയിലേക്കായിരുന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് നട തുറക്കുന്നതിന് മുന്നോടിയായാണ് ഇരുവരും ഉദ്യോഗസ്ഥരോടൊപ്പം ശബരിമലയ്ക്ക് പോയത്.
ശബരിമലയ്ക്കുള്ള ബസുകളിൽ ചോർച്ച: എൻജിനിയർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പമ്പ നിലയ്ക്കൽ ചെയിൻ സർവീസ് നടത്തിപ്പിനായി നൽകിയ ബസുകളിൽ രണ്ടെണ്ണെത്തിന്റെ മേൽക്കൂര ചോർന്ന് വെള്ളം ഒലിച്ചിറങ്ങിയ സംഭവത്തിൽ ഇതിന്റെ ചുമതലയുള്ള തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ എൻജിനിയർ സന്തോഷ് സി.എസിനെ കെ.എസ്.ആർ.ടി.സി എം.ഡി സസ്പെൻഡ് ചെയ്തു.
റിസർവ് പൂളിൽ കണ്ടീഷനുള്ള ആയിരത്തോളം ബസുകൾ ഉള്ളപ്പോഴാണ് തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവീസിനായി നൽകുന്നത്. ഇത് പതിവായതോടെയാണ് നടപടി സ്വീകരിച്ചത്. ശബരിമല സ്പെഷ്യൽ സർവീസിന് അനുയോജ്യമായ ബസുകൾ നൽകണമെന്ന്നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെക്കാനിക്കൽ കണ്ടീഷൻ, ബോഡി കണ്ടീഷൻ, എന്നിവ പരിശോധിച്ച് കുറ്റമറ്റതാക്കി രണ്ട് ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കി തിരുവനന്തപുരം ഡി.സി.പിക്ക് കീഴിലുള്ള 3 ഡി.പി.സി വർക്ക്ഷോപ്പ് തലവൻമാർക്ക് ചുമതലയും നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരം ഡിസിപി പൂളിൽ നിന്നുള്ള ബസുകളിൽ മെക്കാനിക്കൽ കണ്ടീഷൻ , ബോഡി കണ്ടീഷൻ എന്നിവ പരിശോധിച്ച്, ഡിപ്പോ എൻജിനിയറും അസിസ്റ്റന്റ് ഡിപ്പോ എൻജിനിയറും റിപ്പോർട്ട് നൽകിയ ബസുകളാണ് പമ്പയിലേക്ക് അയച്ചത്. ഇതിൽ രണ്ട് ബസുകളുടെ മേൽക്കൂര ചോർന്ന് വെള്ളം ഒലിക്കുന്ന വീഡിയോ യാത്രക്കാരും ബസ് ജീവനക്കാരും കെ.എസ്.ആർ.ടി.സി എം.ഡിക്ക് അയച്ചുകൊടുത്തിരുന്നു.
മണ്ഡല മഹോത്സവം തകർക്കാൻ സർക്കാർ നീക്കം: വി.എച്ച്.പി
കൊച്ചി: ശബരിമല മണ്ഡല മഹോത്സവം തകർക്കാൻ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് ഗൂഢനീക്കം നടത്തുന്നതായി വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു.
പമ്പയിലുൾപ്പെടെ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല. റോഡുകളുടെ അറ്റകുറ്റപ്പണി, പമ്പാ സ്നാനത്തിനുള്ള മുന്നൊരുക്കം, വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം, കുടിവെള്ള സൗകര്യം, ശൗചാലയങ്ങളുടെ ശുചീകരണം, ആരോഗ്യ സുരക്ഷാകേന്ദ്രങ്ങൾ തുടങ്ങിയ കാര്യങ്ങളിലൊന്നും പ്രാഥമിക ക്രമീകരണങ്ങൾ പോലും നടന്നിട്ടില്ലെന്ന് വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി കുറ്റപ്പെടുത്തി.
വെർച്വൽ ക്യൂ സംവിധാനം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ ഫീസ് ഏർപ്പെടുത്തുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ വേണ്ടിയാണിത്. ദേവസ്വത്തിന്റെ പിടിവാശികാരണം കടകൾ ലേലത്തിനെടുക്കാൻ ആളില്ല. പരമ്പരാഗത പാതയിലൂടെയുള്ള യാത്ര അനുവദിക്കാത്തതിൽ പുനരാലോചന വേണം. ആരുമറിയാതെ സ്ത്രീ പ്രവേശനം നടത്താൻ സർക്കാരും ദേവസ്വവും ഗൂഢാലോചന നടത്തിയിട്ടുണ്ട്.
ആവശ്യങ്ങൾ അംഗീകരിച്ച് അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വിശ്വാസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം വി.എച്ച്.പി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |