ശബരിമല: ശരണംവിളികളാൽ മുഖരിതമായ 41 ദിവസത്തിനൊടുവിൽ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനംകുറിച്ച് മണ്ഡലപൂജ തൊഴുത് ആയിരങ്ങൾ മലയിറങ്ങി. ഇന്നലെ പകൽ 11.50 നും 12.40 നും മദ്ധ്യേയുള്ള മീനംരാശി മുഹൂർത്തത്തിലാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടന്നത്. മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി സഹകാർമ്മികനായി.
കർപ്പൂരപ്രഭയിൽ തങ്കയങ്കി ചാർത്തിയ അയ്യപ്പവിഗ്രഹം കൺകുളിർക്കെ കണ്ടുതൊഴുത് തീർത്ഥാടകർ സായൂജ്യരായി.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗങ്ങളായ മനോജ് ചരളേൽ, പി.എം.തങ്കപ്പൻ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം.മനോജ്, കോട്ടയം ജില്ലാകളക്ടർ ഡോ.പി.കെ. ജയശ്രീ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നരയോടെ നട അടച്ചു.
വൈകിട്ട് നാലിന് ക്ഷേത്രനട വീണ്ടുംതുറന്നു. ദീപാരാധനയ്ക്കും അത്താഴപൂജയ്ക്കും ശേഷം ഹരിവരാസനം പാടി രാത്രി 10ന് ക്ഷേത്രനട അടച്ചതോടെ മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തിയായി. ഇനി മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും.
31 മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമയാണ് 1973ൽ തങ്കഅങ്കി നടയ്ക്കുവച്ചത്. മണ്ഡലപൂജയ്ക്കു ചാർത്താനായി തയാറാക്കിയ തങ്കഅങ്കി 450 പവൻ തൂക്കമുള്ളതാണ്.
കാനനപാതകളിലൂടെ തീർത്ഥാടനം അനുവദിക്കും
മകരവിളക്ക് കാലത്ത് കാനനപാതകളിലൂടെ തീർത്ഥാടനം അനുവദിക്കുമെന്ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എരുമേലി, മുക്കുഴി, അഴുതക്കടവ് പാതകളിലൂടെ ഈ മാസം 31 മുതൽ തീർത്ഥാടനം അനുവദിക്കും.
സത്രം വഴിയുള്ള തീർത്ഥാടനത്തിന് സർക്കാരിൽ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. ഈ പാതയും 30ന് മുമ്പ് സഞ്ചാരയോഗ്യമാക്കും.
ഈ മേഖലകളിലും കുടിവെള്ളം, വെളിച്ചം, ചികിത്സാസഹായം എന്നിവ ഉറപ്പാക്കും. നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകർ സന്നിധാനത്തേക്കെത്തും. അതനുസരിച്ചുള്ള മുൻകരുതലുകളും കൈക്കൊള്ളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |