തിരുവനന്തപുരം: ശബരിമലയിൽ ജണ്ട സ്ഥാപിക്കൽ പ്രവൃത്തികൾ മകര വിളക്കിന് ശേഷം പുനരാരംഭിക്കും. സന്നിധാനമടക്കം തൊണ്ണൂറ്റി നാലര ഏക്കറും പമ്പ,പാർക്കിംഗ് ഗ്രൗണ്ട് തുടങ്ങിയ ഇടങ്ങളും അളന്നു തിരിച്ച് ചിങ്ങം ഒന്നിന് ജണ്ട സ്ഥാപിക്കൽ ആരംഭിച്ചിരുന്നെങ്കിലും പൂർത്തിയാക്കിയിരുന്നില്ല. സന്നിധാനത്ത് ജണ്ട സ്ഥാപിക്കൽ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്നയിടങ്ങളിൽ ഉടൻ പൂർത്തിയാക്കും.
2.9 കിലോമീറ്ററുള്ള റോപ്പ്‌വേയുടെ നിർമ്മാണം ഇതിനുശേഷം തുടങ്ങും. 50 കോടി ചെലവുള്ള പദ്ധതി ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്. റോപ്പ് വേ പദ്ധതിക്കായി വനം വകുപ്പിൽ നിന്ന് ഏറ്റെടുത്ത ഭൂമിക്ക് പകരമായി ചിന്നക്കനാൽ വില്ലേജിൽ ആറര ഏക്കർ ഭൂമി റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് സ്വീകരിച്ചുകൊണ്ട് വനം വകുപ്പ് കത്ത് നൽകിയാൽ അവശേഷിക്കുന്ന മൂന്നര ഏക്കർ ഉടൻ കണ്ടെത്തി കൈമാറും. ഇതിന് നെടുങ്കണ്ടം താലൂക്ക് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വനംവകുപ്പുമായുള്ള തർക്കങ്ങളിലായിരുന്നു ശബരിമല റോപ്പ് വേ പദ്ധതി നീണ്ടപോയത്. ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിന് പകരമായി ഭൂമി നൽകാമെന്ന സമവായം അംഗീകരിച്ച് തർക്കം പരിഹരിക്കുകയായിരുന്നു. ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് നിർമ്മാണങ്ങൾക്കുള്ള പുതിയ ലേ ഔട്ട് പ്ലാനിന്റെ ആദ്യഘട്ടം തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ് (സി.ഇ.ടി) സമർപ്പിച്ചിരുന്നു. ഇത് ഹൈപ്പവർ കമ്മിറ്റിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |