SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

പോറ്റിയുമായി എന്തുബന്ധം?ശബരിമല സ്വർണക്കൊള്ളക്കേസിൽ അടൂർ പ്രകാശിനെ എസ് ഐ ടി ചോദ്യം ചെയ്യുന്നു

Increase Font Size Decrease Font Size Print Page
adoor-prakash

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യുന്നത്. നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യുന്നത്.

ചിത്രങ്ങൾക്കൊപ്പം പോറ്റിയിൽ നിന്ന് പാരിതോഷികങ്ങൾ വാങ്ങിയോ എന്ന കാര്യത്തിലും അന്വേഷണസംഘം വ്യക്തതവരുത്തും. സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിലും പോറ്റിക്കൊപ്പം അടൂർ പ്രകാശ് ഉണ്ടായിരുന്നു. മണ്ഡലത്തിലെ ഒരു വോട്ടർ എന്നനിലയിലല്ലാതെ പോറ്റിയുമായി മറ്റൊരു ബന്ധവുമില്ലെന്നാണ് അടൂർപ്രകാശ് മാദ്ധ്യമങ്ങളോട് ആവർത്തിച്ചുപറഞ്ഞിരുന്നത്.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. നേരത്തേയുള്ള ചോദ്യംചെയ്യലിൽ കടകംപള്ളി നൽകിയ ചില മൊഴികളിൽ വ്യക്തത വരുത്തുന്നതിനുവേണ്ടിയാണ് ചോദ്യംചെയ്യുന്നത്.

കേസിൽ കോൺഗ്രസ് എംപിയായ ആന്റോ ആന്റണിയെയും അധികം വൈകാതെതന്നെ ചോദ്യംചെയ്തേക്കും. തന്ത്രി രണ്ടരക്കോടി നിക്ഷേപിച്ച തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി പണം കൈപ്പറ്റിയെന്നും എംപിയുടെ ദൂരൂഹ പണമിടപാടുകൾ അന്വേഷിക്കണമെന്നും നേരത്തേ ആവശ്യമുയർന്നിരുന്നു. കഴിഞ്ഞദിവസം ഈ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു.

കേസന്വേഷണം അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുന്ന വേളയിൽ നടക്കുന്ന ചോദ്യംചെയ്യലുകൾ നിർണായകമെന്നാണ് കരുതുന്നത്. അന്വേഷണം ശരിയായ ദിശയിലാണെന്നും സ്വർണം കട്ടവർ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

TAGS: SABARIMALA GOLD THEFT CASE, ADDOR PRAKASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY