തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ കണ്ടതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. മാതാ അമൃതാന്ദമയി ലോകം ആദരിക്കുന്ന അമ്മയാണെന്നും അമ്മയെ ചുംബിച്ചതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. 25 വർഷം മുൻപ് അമൃതാനന്ദമയി യുണെെറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ നിന്ന് വന്നവരാണ്. അവരെ സാംസ്കാരിക വകുപ്പ് ആദരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കായംകുളത്ത് നഗരസഭ ഗ്രന്ഥ ശാല ഉദ്ഘാടന പരിപാടിയിലാണ് സജി ചെറിയാൻ മറുപടി പറഞ്ഞത്.
'അവർ എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യുന്നു. ഞങ്ങൾ ആദരിച്ചു. അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ? എനിക്കും തന്നു. എന്റെ അമ്മ എന്നെ ചുംബിക്കുന്നപോലെയാണ് കണ്ടത്. അതിന് അപ്പുറത്തേക്ക് കണ്ടില്ല. ഞാൻ അമ്മയ്ക്ക് ഷാൾ ഇട്ടിട്ട് ഉമ്മ നൽകി. എന്റെ അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന ആൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ ഡിവോട്ടിയാകാൻ പോയതല്ല. അവർ ദെെവമാണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. ഞങ്ങളാരും അവർ ദെെവം ആണെന്ന് പറഞ്ഞിട്ടില്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. അതാണ് സംസ്ഥാന സർക്കാർ ചെയ്തത്. എല്ലാവർക്കും അവരുടെ ആലിംഗനത്തിൽ പെടാം ഞങ്ങൾക്ക് പറ്റില്ല. അതങ്ങ് മനസിൽ വച്ചാൽ മതി'- സജി ചെറിയാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |