ന്യൂഡൽഹി: കേരള ഹൗസിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ച ഡോ. എ. സമ്പത്തിന് ശമ്പളം നൽകാനും മറ്റുമായി 7.26 കോടി രൂപ ചെലവായെന്ന ആരോപണം തെറ്റാണെന്ന് തെളിയിച്ച് വിവരവകാശരേഖ പുറത്ത്. കേരള ഹൗസിന്റെ ദൈനംദിന ചെലവുകൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച തുകയാണ് സമ്പത്തിനായി ചെലവാക്കി എന്ന പേരിൽ പുറത്തു വന്നത്. 2019 ആഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെ സമ്പത്തിന് ശമ്പളയിനത്തിൽ 14,20,994 രൂപയാണ് ആകെ ചെലവായതെന്ന് ധനവകുപ്പ് ബഡ്‌ജറ്റ് വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. സമ്പത്തിനും നാല് ഒാഫീസ് ജീവനക്കാർക്കുമായി ആകെ ചെലവായത് 46,75,855 രൂപയാണ്. സമ്പത്തിന്റെ യാത്രാബത്ത ഇനത്തിൽ 8,51,952 രൂപയും ഫോൺ ചാർജ് ഇനത്തിൽ 24,792 രൂപയും സത്കാരത്തിന് 70,470 രൂപയും സ്റ്റേഷനറി സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 4150 രൂപയും അടക്കം ആകെ 23,72,358 രൂപയാണ് ചെലവായത്. അതേസമയം കേരള ഹൗസ് റസിഡന്റ്സ് കമ്മിഷണർ അടക്കം 36 ജീവനക്കാർക്കും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി ആകെ ചെലവഴിച്ച തുകയാണ് നേരത്തെ വാർത്തയായി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |