ലഹരിവിമോചന കേന്ദ്രത്തിൽ നിന്ന് മുങ്ങി വെട്ടിക്കൊലപ്പെടുത്താനൊരുങ്ങി, ഭാര്യ ഉപേക്ഷിച്ചു പോയി
കൊല്ലം: ഡോ. വന്ദനയെ അതിക്രൂരമായി കൊലപ്പെടുത്തിയ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായ സന്ദീപ് ശമ്പളം കിട്ടിയാൽ ഒരാഴ്ച ലീവിലായിരിക്കും. ഈ ദിവസങ്ങളിൽ കൂട്ടുകാരുമായി ചേർന്ന് മദ്യപിച്ച് കൂത്താടി പ്രശ്നങ്ങളുണ്ടാക്കുന്നത് നാട്ടുകാർക്ക് തലവേദനയായിരുന്നു.
മദ്യലഹരിയിൽ വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കലും പതിവായിരുന്നു. സന്ദീപിന്റെ കാറിന്റെയും ബൈക്കിന്റെയും പല ഭാഗങ്ങളും ഇടിച്ചും ഉരഞ്ഞും ചളുങ്ങിയ നിലയിലാണ്. വാഹനങ്ങളോട് വല്ലാത്ത ഭ്രമമായിരുന്ന ഇയാൾ ഇടയ്ക്കിടെ സെക്കൻഡ് ഹാൻഡ് കാറുകൾ മാറ്റിവാങ്ങുമായിരുന്നു.
മദ്യപിച്ചുള്ള പ്രശ്നങ്ങൾ പതിവായതോടെ വർഷങ്ങൾക്ക് മുമ്പ് ബന്ധുക്കൾ സന്ദീപിനെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ചു. ചികിത്സ പാതിവഴിയിൽ ഉപേക്ഷിച്ച് മുങ്ങിയ സന്ദീപ് വീണ്ടും മദ്യപാനത്തിന് അടിമപ്പെട്ടു.
വെളിയം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ അദ്ധ്യാപക ദമ്പതികളായ ഗോപിനാഥൻ പിള്ളയുടെയും സരസമ്മയുടെയും രണ്ട് മക്കളിൽ ഇളയയാളാണ്. ജ്യേഷ്ഠൻ ജി. സജിത് കുമാർ ഹയർ സെക്കൻഡറി അദ്ധ്യാപകനാണ്. സന്ദീപും കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കനായിരുന്നു. തലവൂരിൽ ടി.ടി.സിക്ക് ഒന്നിച്ച് പഠിച്ച കൊട്ടിയം മൈലക്കാട് സ്വദേശിനിയായ സംഗീത ജീവിത സഖിയായി. പുറമെ ആരുമായും കലഹമില്ലെങ്കിലും മദ്യപിച്ചെത്തി വീട്ടിൽ അക്രമം പതിവായിരുന്നു. നാലുവർഷം മുമ്പൊരു രാത്രിയിൽ സന്ദീപ് കൊടുവാളുമായി സംഗീതയെ വെട്ടാൻ ഓടിച്ചു. അന്ന് രണ്ട് ആൺമക്കളുമായി സംഗീത സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് കരുനാഗപ്പള്ളിയിൽ സംഗീത സ്വകാര്യ വിദ്യാലയത്തിൽ അദ്ധ്യാപികയുമായി.
ഉമ്മന്നൂർ വിലങ്ങറ യു.പി സ്കൂളിലെ അദ്ധ്യാപകനായിരുന്നു സന്ദീപ്. ഇവിടെ കുട്ടികൾ കുറഞ്ഞതോടെ ജോലി നഷ്ടമായി. പ്രൊട്ടക്ഷൻ അദ്ധ്യാപകരുടെ ലിസ്റ്റിൽ ഉൾപ്പെട്ട സന്ദീപിനെ പല സ്കൂളുകളിലും താത്ക്കാലികമായി നിയമിച്ചു. 2021 ഡിസംബറിൽ നെടുമ്പന യു.പി.എസിൽ താത്ക്കാലികമായെത്തി. കൊവിഡായതിനാൽ ഓൺലൈൻ ക്ലാസ് നടക്കുന്ന സമയമായിരുന്നു. തനിക്ക് ഓൺലൈനായി പഠിപ്പിക്കാൻ അറിയില്ലെന്ന് പറഞ്ഞ് സന്ദീപ് അദ്ധ്യാപനത്തിൽ നിന്ന് മാറിനിന്നു. കഴിഞ്ഞ അദ്ധ്യയന വർഷം സ്കൂളുകൾ തുറന്ന ശേഷമുള്ള ആദ്യദിനങ്ങളിൽ സന്ദീപ് മദ്യപിച്ചാണ് എത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഹെഡ്മാസ്റ്റർ വിലക്കിയതോടെ മാന്യനായാണ് എത്തിയിരുന്നതെന്നും അദ്ധ്യാപകർ പറയുന്നു. കുട്ടികളെ കലോത്സവത്തിന് തയ്യാറാക്കുന്നതിലൊക്കെ മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ പ്രൊട്ടക്ഷൻ നിയമനത്തിന്റെ കാലാവധി അവസാനിച്ച് മടങ്ങി. പിന്നീട് എങ്ങും നിയമനമായിട്ടില്ല.
നാല് ദിവസം മുമ്പ് അമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതോടെ വീട്ടിലിരുന്ന് സന്ദീപ് കൂടുതൽ മദ്യപിച്ചു. അതോടെ, മാനസികനില തെറ്റിയപോലെയായിരുന്നു പ്രവർത്തനങ്ങൾ. അയൽക്കാരനായ അമ്പലംകുന്ന് നെട്ടയം ഗവ. എൽ.പി സ്കൂളിലെ പ്രഥമാദ്ധ്യാപകൻ സി.ബി. ശ്രീകുമാറിന്റെ വീടിന്റെ മണ്ണെടുത്ത ഭാഗത്തെ പത്തടി താഴ്ചയിലേക്ക് ചാടിയിറങ്ങിയപ്പോഴാണ് കാലിന് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |