വടക്കാഞ്ചേരി: കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ഗവർണറുമായിരുന്ന കെ. ശങ്കരനാരായണന്റെ ഭൗതികദേഹം ചെറുതുരുത്തി പൈങ്കുളത്ത് അമ്മയുടെ കുടുംബവീടായ കട്ടീക്കൽ തറവാട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്നലെ രാത്രി എട്ടോടെ ഏകമകൾ അനുപമ ചിതയ്ക്ക് അഗ്‌നിപകർന്നു.
അമ്മയുടെയും സഹോദരന്റെയും സ്മൃതികുടീരത്തിനടുത്തായിരുന്നു അദ്ദേഹത്തിന് ചിതയൊരുക്കിയത്. അച്ഛന്റെ ചിതയ്ക്ക് തീ പകരണമെന്ന മകളുടെ ആഗ്രഹം കുടുംബാംഗങ്ങൾ നടപ്പാക്കുകയായിരുന്നു. രാത്രി ഏഴുമണിയോടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് മൃതദേഹം വസതിയിലെത്തിച്ചത്. ഒരുനോക്കു കാണാൻ നൂറുകണക്കിനാളുകൾ ചെറുതുരുത്തി മുതൽ പൈങ്കുളം വരെയുണ്ടായിരുന്നു.
മന്ത്രി കെ. രാധാകൃഷ്ണൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എം.എം. ഹസൻ, ടി.കെ. നാണു, എം.പിമാരായ എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, വി.കെ. ശ്രീകണ്ഠൻ, എം.എൽ.എമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയവർ അന്തിമാേപചാരം അർപ്പിക്കാനെത്തിയിരുന്നു. ഉച്ചയ്ക്ക് 2.15വരെ ശേഖരീപുരത്തെ വസതിയിൽ പൊതുദർശനത്തിനുവച്ചശേഷമാണ് അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസിൽ മൃതദേഹം തൃശൂരേക്കു കൊണ്ടുവന്നത്. ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂരിന്റെ നേതൃത്വത്തിൽ ചെറുതുരുത്തിയിൽ വച്ച് മൃതദേഹം ഏറ്റുവാങ്ങി. നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |