തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും അടിക്കടി പുകഴ്ത്തിക്കൊണ്ട് ഡോ. ശശി തരൂർ എം.പി സൃഷ്ടിക്കുന്ന പ്രതിസന്ധി സംസ്ഥാന കോൺഗ്രസിനെ വലയ്ക്കുന്നു.
സിൽവർ ലൈൻ പദ്ധതിക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തിൽ ഒപ്പിടാതെയും വികസന കാര്യത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്തിയും രംഗത്തെത്തിയ തരൂർ, ദേശീയ ആരോഗ്യ സൂചികയിലെ കേരളത്തിന്റെ നേട്ടമുയർത്തിക്കാട്ടി സർക്കാരിനെ പ്രകീർത്തിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. സദ്ഭരണവും, എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിൽ നിന്ന് യു.പി മുഖ്യമന്ത്രി പഠിക്കണമെന്നാണ് ഫേസ്ബുക് പോസ്റ്റിൽ തരൂരിന്റെ ആഹ്വാനം.
ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെ സി.പി.എം സഹയാത്രികരായ പ്രസ്ഥാനം പോലും സിൽവർ ലൈനിൽ ആശങ്കയുയർത്തുമ്പോഴാണ്, ശശി തരൂർ അതിനെതിരായ യു.ഡി.എഫ് പ്രതിഷേധ പ്രചരണത്തിൽ കണ്ണി ചേരാതിരിക്കുന്നത്. സിൽവർ ലൈനിനോട് യോജിപ്പോ വിയോജിപ്പോ അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും പദ്ധതിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രിക്ക് യു.ഡി.എഫ് എം.പിമാർ നൽകിയ നിവേദനത്തിൽ ഒപ്പിട്ടില്ല . പിന്നാലെ, വികസന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി. തരൂരിന്റെ നീക്കത്തെ തുടക്കത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഗൗരവമായെടുത്തില്ലെങ്കിലും, മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. പല തലങ്ങളിൽ തരൂരിന് മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം വേറിട്ട വഴിയിൽ നീങ്ങുകയാണ്.കടുത്ത എതിർപ്പ് പാർട്ടിയിലും മുന്നണിയിലും നിന്നുയരുമ്പോഴും സിൽവർ ലൈനിനോട് വിയോജിക്കാനുള്ള കാര്യങ്ങൾ തനിക്ക് ബോദ്ധ്യമായിട്ടില്ലെന്ന നിലപാടിലാണ് തരൂർ. സിൽവർ ലൈൻ സംബന്ധിച്ച യു.ഡി.എഫ് ഉപസമിതിയുടെ പഠന റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങളുൾപ്പെടുത്തിയുള്ള കുറിപ്പ് കഴിഞ്ഞ ദിവസം തരൂരിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അയച്ചു. ഈ കുറിപ്പ് കണ്ടതോടെ തരൂരിന് കാര്യങ്ങൾ ബോദ്ധ്യമായെന്നാണ് സതീശൻ അവകാശപ്പെട്ടത്. യു.ഡി.എഫ് നിലപാട് ബോദ്ധ്യപ്പെട്ടെന്നറിയിച്ച് തരൂർ കത്ത് നൽകിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വിദേശത്തുള്ള തരൂരിൽ നിന്ന് പരസ്യ പ്രതികരണമുണ്ടായിട്ടില്ല.
മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും ഇന്നലെയും തരൂരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. സംസ്ഥാന വികസനം തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് വീര്യം പകരുന്നതാണ് തരൂരിന്റെ നിലപാടുകളെന്നതാണ് കോൺഗ്രസ് നേതൃത്വത്തെ കുരുക്കിലാക്കുന്നത്. ജനുവരി ഒന്നിന്റെ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിഷയം ചർച്ചയായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |