തിരുവനന്തപുരം: പ്രശസ്ത നോവലിസ്റ്റും, ചെറുകഥാകൃത്തുമായ സതീഷ്ബാബു പയ്യന്നൂർ(59) അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂർ ആർ.പി അപ്പാർട്ട്‌മെന്റിലെ ഡി - 1 ഫ്ളാറ്റിൽ ഇന്നലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെ ഒമാനിലുള്ള സഹോദരൻ വിളിച്ചിട്ട് ഫോണെടുക്കാത്തതിനാൽ അടുത്ത ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധു എത്തിയപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ പൊലീസിനെ അറിയിച്ചു. ഉച്ചയ്‌ക്ക് 2.30 ഓടെ പൊലീസെത്തി വാതിൽ തകർത്ത് ഉള്ളിൽ പ്രവേശിപ്പിച്ചപ്പോഴാണ് സെറ്റിയിൽ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെന്നും, പോസ്‌റ്റുമോർട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂവെന്നും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജൻ കുമാർ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഡി.സി.പി വി.അജിത്, ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജ് എന്നിവരും സ്ഥലത്തെത്തി. ഫോറൻസിക്, വിരലടയാള വിദഗദ്ധർ തെളിവുകൾ ശേഖരിച്ചു.റിട്ട. അദ്ധ്യാപികയായ ഭാര്യ ഗിരിജ രണ്ടാഴ്ച മുമ്പ് കാസർകോട്ടെ വീട്ടിലേക്ക് പോയിരുന്നു. മരണ വിവരമറിഞ്ഞ് ഭാര്യയും ബന്ധുക്കളും തിരുവനന്തപുരത്തെത്തി. ഗൾഫിലുള്ള സഹോദരൻ അനിലും മുംബയിലുള്ള സഹോദരി ജയശ്രീയും എത്തിയ ശേഷം സംസ്‌കാരം സംബന്ധിച്ച് തീരുമാനമെടുക്കും. മകൾ: വർഷ(ബിസിനസ് കൺസൾട്ടന്റ്, പൂനെ), മരുമകൻ: ശ്രീരാജ് (എൻജിനിയർ, പൂനെ). ചെറുമകൾ: നക്ഷത്ര (ഒരു വയസ്).
സിനിമ,ടി,വി രംഗത്തും
സജീവ സാന്നിദ്ധ്യം
സാഹിത്യ രംഗത്ത് നിരവധി പുസ്കാരങ്ങൾക്ക് അർഹനായ സതീഷ് ബാബു പയ്യന്നൂർ,സിനിമ,ടി.വി മേഖലകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. 1963ൽ പാലക്കാട്ടെ പത്തിരിപ്പാലയിൽ ജനിച്ച സതീഷ് ബാബു പഠനകാലത്തു തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയിൽ മികവ് പ്രകടിപ്പിച്ചിരുന്നു. കാസർകോട് 'ഈയാഴ്ച' വാരികയുടെ എഡിറ്ററായും, സർക്കാരിന്റെ ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ നിന്ന് 15 വർഷം മുമ്പ് സ്വയം വിരമിച്ചു. കഴിഞ്ഞ 25 വർഷമായി ഭാര്യയുമൊത്ത് ഈ ഫ്ളാറ്റിലായിരുന്നു താമസം.
12 നോവലുകളും ഒമ്പത് ചെറുകഥാസമാഹാരങ്ങളും ഒരു ഓർമ്മപുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012ൽ പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ്, എസ്.ബി.ടി അവാർഡ്, അബുദാബി ശക്തി അവാർഡ്, കേരള ഫിലിം ക്രിട്ടിക്‌സ് സ്വർണമെഡൽ എന്നിവ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി, ചലച്ചിത്ര അക്കാഡമി, കണ്ണൂർ സർവകലാശാല സെനറ്റ് എന്നിവയിൽ അംഗമായിരുന്നു. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. കെ.ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായി. ടെലിവിഷൻ ഓൺലൈൻ മാദ്ധ്യമ രംഗത്ത് പ്രവർത്തിച്ചു വരുകയായിരുന്നു. കേരള പനോരമ എഡിറ്ററും ഡയറക്ടറുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |