ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെതിരെ പാർട്ടിക്കുള്ളിൽ പരാതിപ്പെടുകയും കഴിഞ്ഞ ദിവസം കാണാതാവുകയും ചെയ്ത സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി കെ.കെ. സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. കണ്ണൂർ പറശിനിക്കടവ് ക്ഷേത്രത്തിൽ ദർശനത്തിന് പോയതാണെന്നാണ് സുജേഷ് ബന്ധുക്കളോട് പറഞ്ഞത്.
ബന്ധുക്കൾ പൊലീസിൽ പരാതിനൽകിയതിനാൽ സുജേഷിന്റെ മൊഴി രേഖപ്പെടുത്തിയശേഷം ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി തുടർനടപടികൾ അവസാനിപ്പിച്ചു. തന്റെ യാത്രയും ബാങ്കിലെ പ്രശ്‌നങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും എല്ലാവരും ഭയപ്പെട്ടതിൽ ഖേദിക്കുന്നുവെന്നും സുജേഷ് പറഞ്ഞു.
ക്രമക്കേടിനെതിരെ ഒറ്റയാൾ സമരം നടത്തിയ സുജേഷിനെ ശനിയാഴ്ച രാത്രിയാണ് കാണാതായത്. സഹോദരൻ സുരേഷ് ഇരിങ്ങാലക്കുട പൊലീസിൽ പരാതിയും നൽകി. അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് സുജേഷ് വീട്ടിൽ തിരിച്ചെത്തി. വീട്ടിൽ നിന്നും കാറിൽ പോയ സുജേഷിന്റെ രണ്ട് ഫോണും സ്വിച്ച് ഓഫ് ആയതും പരിഭ്രാന്തിക്കിടയാക്കി. സുജേഷിന്റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ജില്ലയ്ക്കടുത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയതിനെ തുടർന്ന് സുജേഷിന് ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |