തൃശൂർ : കൈവിരലുകളുടെ മാന്ത്രിക ചലനത്തിൽ കഥപറയുന്ന തോൽപ്പാവകൾക്ക് റോബോട്ടിക്‌സ് വിദ്യയിലൂടെ രംഗചലനം നൽകി രാമകഥ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് തോൽപ്പാവക്കൂത്ത് കലാകാരനായ ഷൊർണൂർ കൂനത്തറ സജീഷ് പുലവർ. പാവകൾക്ക് റോബോട്ടിക്സ് ചലനം നൽകുന്നത് തൃശൂർ ഇൻകർ റോബോട്ടിക്‌സ് ഉടമ രാഹുൽ ബാലചന്ദ്രനാണ്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ കലയെ ജനകീയമാക്കുകയാണ് ലക്ഷ്യം. നേരത്തെ ഇവർ മൂന്ന് മിനിറ്റ് റോബോട്ടിക് കൂത്ത് തയ്യാറാക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ പാലക്കാട് ഹെറിറ്റേജ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനായി സജീഷ് തോൽപ്പാവകൾ നിർമ്മിച്ചിരുന്നു. നിശ്ചലദൃശ്യത്തിന് പകരം അവയെ എങ്ങനെ ചലിപ്പിക്കാമെന്ന് ചിന്തിച്ചു. രാഹുലിനെ ബന്ധപ്പെട്ടു. ഇരുവരും ഇൻകറിലെ റോബോ എൻജിനീയർമാരുമായി നടത്തിയ ചർച്ചയിലാണ് റോബോ കൂത്ത് ഉരുത്തിരിഞ്ഞത്.
വനവാസ കാലത്ത് പഞ്ചവടിയിൽ പ്രത്യക്ഷപ്പെടുന്ന മാനിനെക്കുറിച്ച് ആരാഞ്ഞ രാമനോട് അത് മായാമാനാണെന്ന് ലക്ഷ്‌മണൻ പറയുന്നു. ഈ സന്ദർഭത്തിൽ രാമൻ, ലക്ഷ്‌മണൻ, മാൻ, വൃക്ഷം എന്നീ പാവകൾക്കാണ് ചലനം നൽകിയത്.
സാധാരണ കൂത്തിലേത് പോലെ റോബോ കൂത്തിലും തിരശീലയിൽ നിഴലായി പാവകൾ പ്രത്യക്ഷപ്പെടും. തിരശീലയിൽ നിന്ന് കുറച്ചുകൂടി അകലത്തിലാകും. വിളക്കുകൾക്ക് പകരം ലൈറ്റാകും.
പാലക്കാട്ട്, കൂത്തിനെക്കുറിച്ച് ലഘു വിവരണമുള്ള വീഡിയോ പ്രദർശിപ്പിച്ചിരുന്നു. 2018ലാണ് രാഹുൽ ഇൻകർ റോബോട്ടിക്‌സ് തുടങ്ങിയത്. കൃഷി, വിദ്യാഭ്യാസ, സാങ്കേതിക രംഗങ്ങളിലായി ധാരാളം റോബോട്ടുകളുണ്ടാക്കി. എട്ട് വയസ് മുതൽ കൂത്തുകലാകാരനാണ് സജീഷ്. അച്ഛൻ ലക്ഷ്മണ പുലവരാണ് ഗുരു.
തോൽപ്പാവക്കൂത്ത്
ഭദ്രകാളി ക്ഷേത്രങ്ങളിലാണ് കമ്പരാമായണം കഥ തോൽപ്പാവക്കൂത്തായി അവതരിപ്പിക്കാറ്. 7,14, 21 ദിവസങ്ങളിലായി രാത്രി 10 മുതൽ രാവിലെ 5 വരെയാണ് അവതരണം.
ഒരു കഥാസന്ദർഭവും ഒരു രീതിയിലുള്ള ചലനവുമാണ് പരീക്ഷിച്ചത്. ഇനി പാവകളും ചലനവും കഥയും മാറും വിധം മൂന്നോ നാലോ കഥാസന്ദർഭങ്ങൾ കോർത്തിണക്കും. തോൽപ്പാവക്കൂത്തിന്റെ ചലിക്കുന്ന ഇൻസ്റ്റലേഷനുകൾക്ക് വിദേശത്ത് നിന്ന് അന്വേഷണം വന്നിട്ടുണ്ട്.
രാഹുൽ ബാലചന്ദ്രൻ
റോബോട്ടിക്‌സ് വഴി തോൽപ്പാവക്കൂത്തിന് കൂടുതൽ പ്രചാരം ലഭിക്കും. യഥാർത്ഥ കൂത്ത് ഇല്ലാതാകുമെന്നും കലാകാരൻമാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നുമുള്ള ആശങ്കയിൽ കഴമ്പില്ല. കൂത്തിലെ ചില സന്ദർഭങ്ങൾ മാത്രമേ ഇങ്ങനെ അവതരിപ്പിക്കാനാവൂ.
സജീഷ് പുലവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |