മെഡിക്കൽ ബോർഡും രൂപീകരിക്കും
തിരുവനന്തപുരം: പാറശാലയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കഴിച്ച ഷാരോൺ എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസണാണ് ചുമതല. റൂറൽ എസ്.പി ഡി.ശില്പയും, എ.എസ്.പി സുൽഫിക്കറും മേൽനോട്ടം വഹിക്കും. പാറശാല പൊലീസാണ് ഇതുവരെ അന്വേഷിച്ചത്.
ഷാരോണിനെ മനഃപൂർവം അപായപ്പെടുത്തിയതാണോ എന്നതടക്കം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പെൺസുഹൃത്തിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. മരണകാരണം കണ്ടെത്തുന്നതിന് മെഡിക്കൽ സംഘത്തെയും രൂപീകരിക്കും.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം കണ്ടെത്താനായിട്ടില്ലെന്നും അന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരികയുള്ളൂവെന്നും റൂറൽ എസ്.പി ശില്പ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ, അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും അന്വേഷിക്കും.
കഴിഞ്ഞ 14ന് കഷായവും ശീതളപാനീയവും കുടിച്ച ശേഷം ഛർദ്ദിച്ച് കുഴഞ്ഞുവീണ ഷാരോൺ മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയ ശേഷമാണ് മെഡിക്കൽ കോളേജിലെത്തിയത്. ആദ്യം പാറശാല ആശുപത്രിയിലും 15ന് വലിയതുറ ആശുപത്രിയിലുമെത്തി. 16ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റിനെയും കണ്ടു. അടുത്ത ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. ഈ ആശുപത്രികളിലൊന്നും കഷായം കുടിച്ച കാര്യം ഷാരോൺ പറഞ്ഞില്ല. 19ന് ഒപ്പമുണ്ടായിരുന്ന ആളാണ് കഷായം കുടിച്ചത് ഡോക്ടറോട് പറഞ്ഞത്.
20നാണ് ഷാരോണിന്റെ ആരോഗ്യനില സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. അപ്പോൾത്തന്നെ മജിസ്ട്രേട്ടിനെ വിവരം അറിയിച്ചു. മജിസ്ട്രേട്ട് മെഡി.കോളേജിലെത്തി മൊഴി രേഖപ്പെടുത്തി. 21ന് പൊലീസും ഷാരോണിന്റെ മൊഴിയെടുത്തു. കഷായവും ജ്യൂസും കുടിച്ചെന്നും മറ്റൊരു സംശയവും ഇല്ലെന്നുമായിരുന്നു മൊഴി. പെൺസുഹൃത്ത് കുടിച്ച കഷായം രുചി നോക്കാനാണ് കഴിച്ചതെന്നും ഷാരോൺ പറഞ്ഞു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ച് 25ന് ഷാരോൺ മരണപ്പെട്ടു.
കഷായത്തിന്റേയും ശീതള പാനീയത്തിന്റെയും ബോട്ടിലുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാറശാല പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമുള്ളതിനാലാണ് പ്രത്യേക സംഘത്തെ ഏല്പിച്ചതെന്നും റൂറൽ എസ്.പി പറഞ്ഞു. സംഘത്തിൽ പാറശാല പൊലീസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മകളുമായി പ്രണയത്തിലായ ഷാരോണിനെ, മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഒഴിവാക്കാൻ പെൺകുട്ടിയുടെ രക്ഷിതാക്കൾ ആസൂത്രണം ചെയ്ത കൊലപാതകമെന്നാണ് ഷാരോണിന്റെ വീട്ടുകാരുടെ ആരോപണം. കഷായത്തിൽ ആസിഡ് ചേർത്ത് നൽകിയെന്നും പാറശാല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ആരോപണങ്ങൾ പെൺകുട്ടി നിഷേധിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റും പുറത്തുവന്നു. കഷായം കുടിച്ച് അവശനായ ഷാരോൺ അതിന്റെ പേര് ചോദിക്കുന്നതും, വീട്ടുകാരോട് ചോദിച്ചിട്ട് പറയാമെന്ന് പെൺകുട്ടി പറയുന്നതുമൊക്കെ ചാറ്റിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |