തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്‌മ വിഷംചേർത്ത കഷായം നൽകി കൊലപ്പെടുത്തിയ കേസിന്റെ തുടർനടപടികൾ തമിഴ്നാട് പൊലീസിന് കൈമാറേണ്ടിതല്ല. കുറ്റപത്രം സമർപ്പിക്കലും വിചാരണയും ഇവിടെത്തന്നെ നടത്താം. കഷായം നൽകിയത് ഗ്രീഷ്മയുടെ തമിഴ്നാട്ടിലുള്ള രാമവർമ്മൻചിറയിലെ വീട്ടിൽ വച്ചാണ്. അതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറാനായിരുന്നു നീക്കം. എന്നാൽ, ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും വീട് കേരള അതിർത്തിക്കുള്ളിലെ പാറശാലയിലുമാണ്. അതിനാൽ കേസന്വേഷണവും വിചാരണയും കേരളത്തിൽ നടത്തുന്നതിന് തടസമില്ല.
ക്രിമിനൽ നടപടി ചട്ടത്തിലെ 177, 178, 179 സെക്ഷനുകൾ പ്രകാരം പലയിടങ്ങളിലായി ഒരു കുറ്റകൃത്യം സംഭവിച്ചാൽ അതിൽ എല്ലായിടത്തുമുള്ള കോടതികൾക്ക് അന്വേഷണത്തിനും വിചാരണയ്ക്കും അധികാരമുണ്ടായിരിക്കും. എവിടെ വേണമെങ്കിലും വിചാരണ നടത്താം. ഈ കേസിൽ ഷാരോൺ മരിച്ചത് തിരുവനന്തപുരത്തായതിനാൽ ഇവിടത്തെ കോടതിയിൽ കുറ്റപത്രം നൽകുകയും വിചാരണ നടത്തുകയും ചെയ്യാമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറുന്നതിനെതിരേ ഷാരോണിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തമിഴ്നാട് പൊലീസ് കേസന്വേഷണം അട്ടിമറിച്ചേക്കുമെന്നാണ് കുടുംബത്തിന്റെ ആശങ്ക.
കേസിൽ പ്രതികളായ ഗ്രീഷ്മയുടെ മാതാവിനെയും അമ്മാവനെയും രാമവർമ്മൻചിറയിലെ വീട്ടിൽ തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പിനെത്തിച്ചപ്പോൾ സംരക്ഷണമൊരുക്കിയത് തമിഴ്നാട് പൊലീസാണ്. വിഷക്കുപ്പി കണ്ടെത്താനും കഷായം വാങ്ങിയ കട തിരിച്ചറിയാനുമെല്ലാം അവരുടെ സഹായം ലഭിച്ചിരുന്നു. കേസന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറിയില്ലെങ്കിൽ വിചാരണഘട്ടത്തിൽ കേസ് ദുർബലമാവുമോ എന്ന ആശങ്ക ഉയർന്നതിനാൽ പൊലീസ് മേധാവി അനിൽകാന്ത് നിയമോപദേശം തേടിയിരുന്നു. കേരളത്തിൽ കേസ് നടത്താനാണ് സർക്കാരിന്റെയും തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |