തിരുവനന്തപുരം: സംഘടനയുടെ ദേശീയനേതൃത്വം അറിയാതെ അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റായി അഡ്വ.വി.എസ്. ചന്ദ്രശേഖരനെ നിയമിച്ചതിൽ പരാതിയുയർന്നതോടെ നിയമനം മരവിപ്പിച്ച് കെ.പി.സി.സി നേതൃത്വം. കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവാണ് കെ.പി.സി.സി പ്രസിഡന്റ് ഇന്നലെ മരവിപ്പിച്ചത്.
അഖിലേന്ത്യാ അദ്ധ്യക്ഷനായ തന്നെ ഇരുട്ടിൽ നിറുത്തി കെ.പി.സി.സി നേതൃത്വം പുതിയ അദ്ധ്യക്ഷനെ നിയമിച്ചതിൽ ശശി തരൂർ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ഫോണിൽ വിളിച്ച് നീരസമറിയിച്ചിരുന്നു. പിന്നാലെ അദ്ദേഹം, നിയമന അറിയിപ്പ് പിഴവാണെന്ന് ട്വീറ്റും ചെയ്തു. പിഴവ് ബോദ്ധ്യപ്പെട്ടാണ് സംസ്ഥാന നേതൃത്വം തിരുത്തിയത്.
ആരോഗ്യ വിദഗ്ദ്ധനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ഡോ.എസ്.എസ്. ലാലാണ് പ്രൊഫഷണൽ കോൺഗ്രസിന്റെ നിലവിലെ സംസ്ഥാന പ്രസിഡന്റ്. അദ്ദേഹം തുടരവേ, സംഘടനയിൽ അംഗം പോലുമല്ലാത്ത വ്യക്തിയെ പ്രസിഡന്റായി നിയമിച്ചുള്ള അറിയിപ്പ് തെറ്റിദ്ധാരണ കൊണ്ടുണ്ടായതെന്നാണ് തരൂരിന്റെ ട്വീറ്റ്. ഇക്കാര്യത്തിലെ ആശയക്കുഴപ്പം താൻ കെ.പി.സി.സി പ്രസിഡന്റുമായി സംസാരിച്ചതായും, പിഴവ് തിരുത്തപ്പെടുമെന്നും തരൂർ ട്വിറ്ററിൽ വ്യക്തമാക്കി.
ആശയവിനിമയത്തിൽ വന്ന പിഴവാണ് കെ.പി.സി.സി പ്രസിഡന്റിന്റെ ഇത്തരമൊരു ഉത്തരവിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വിവരം. അദ്ദേഹത്തിൽ നിന്ന് കാര്യങ്ങൾ മറച്ചുവച്ച് ചിലർ നടത്തിയ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. പ്രൊഫഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമാണ് സംസ്ഥാന അദ്ധ്യക്ഷനെ നിയമിക്കേണ്ടത്. കെ.പി.സി.സി നേതൃത്വത്തിന് പേര് ശുപാർശ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |