കാസർകോട് : ''മോളുടെ ജീവൻ നഷ്ടപ്പെട്ടത് എങ്ങനെയെന്നറിയാൻ അമ്മയ്ക്ക് അവകാശമില്ലേ, എട്ട് മാസമായില്ലേ, ഇതുവരെ കെമിക്കൽ റിപ്പോർട്ട് പോലും ആയിട്ടില്ല. കുറച്ചുദിവസം പിടിക്കുമെന്നറിയാം. എന്നാൽ, ഇത്രയും വൈകാറുണ്ടോ ഒരു റിപ്പോർട്ട് കിട്ടാൻ? ആ ഹോട്ടൽ ഉടമയെ ഇതുവരെ പിടിച്ചോ ...?""
ചെറുവത്തൂരിലെ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദയുടെ(16) അമ്മ ഇ.വി. പ്രസന്നയുടെ വാക്കുകളിൽ നിസ്സഹായതയും വേദനയും. ''ഞങ്ങൾക്ക് നീതി വേണം, ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും ആശുപത്രികളിൽ നിന്നും വിവരാവകാശ രേഖകൾ എടുത്തുകൊടുത്തിട്ടുണ്ട്... ലൈസൻസ് പോലും ഇല്ലാത്ത ഹോട്ടൽ ആയിരുന്നു. മോളുടെ ജീവനെടുത്തവർക്കും ഒത്താശ ചെയ്തവർക്കും ശിക്ഷ കിട്ടണം. ഇതിന് ഏതറ്റം വരെയും പോകും."" - ഏക മകളുടെ വിയോഗം പാടെ തകർത്ത പ്രസന്നയെന്ന വീട്ടമ്മയുടെ വാക്കുകളിലെ രോഷം അവസാനിച്ചത് പൊട്ടിക്കരച്ചിലിൽ. മകളുടെ വിയോഗത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. പെരളത്തെ സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന വായ്പ കുടിശിക തീർക്കാൻ അതുപകരിച്ചു.
എട്ടു മാസമായി എപ്പോഴും കിടപ്പാണ് ഈ അമ്മ. ചേച്ചി സൗദാമിനിയും ചേച്ചിയുടെ മകൾ വിനീതയും ഇടവും വലവും നിന്നാണ് സംരക്ഷിക്കുന്നത്. ദേവനന്ദയോടൊപ്പം ഷവർമ്മ കഴിച്ച് അവശനിലയിലായ കരിവെള്ളൂർ പെരളത്തെ സഹപാഠിയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു- ''പെൺമക്കളില്ലാത്ത കുടുംബത്തിന് ദൈവം നൽകിയതായിരുന്നു എന്റെ മോളെ. എല്ലാരും ലാളിച്ചു വളർത്തിയ കുഞ്ഞിനെ ഇങ്ങനെ തിരിച്ചെടുക്കുമെന്ന് കരുതിയില്ല""- പ്രസന്നയുടെ ചേച്ചി സൗദാമിനിക്കും കരച്ചിലിടക്കാനാകുന്നില്ല. കഴിഞ്ഞ മേയ് ഒന്നിനാണ് ചെറുവത്തൂരിലെ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച ദേവനന്ദയുടെ ജീവൻ നഷ്ടപ്പെട്ടത്. കേസിൽ ചന്തേര പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |