കാസർകോട്: ജീവിക്കാൻ നിവൃത്തിയില്ലാതെ തൊഴിലുറപ്പ് പണിക്ക് ഇറങ്ങിയ ഹാൻഡ്‌ബാൾ കോർട്ടിലെ പഴയ മിന്നുംതാരം കെ. വി. ഷീബയുടെ ദുരിതജീവിതം നേരിട്ടറിയാൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ദേശീയ കായിക ദിനത്തിൽ ബങ്കളം കൂട്ടപ്പുന്നയിലെ വീട്ടിലെത്തി.
ഷീബയുടെയും കുടുംബത്തിന്റെയും അവസ്ഥയെ കുറിച്ചുള്ള 'കേരള കൗമുദി' വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബേബി ബാലകൃഷ്ണൻ എത്തിയത്. നല്ലൊരു വീടില്ലാത്തതിന്റെയും മറ്റു കായിക താരങ്ങളെ പോലെ സർക്കാർ ജോലിയും വീടും നൽകുന്നതിന് പരിഗണിക്കാത്തതിന്റെയും കണ്ണീർകഥകൾ ഷീബ പറഞ്ഞു. ഓടും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടു മറച്ച ഷെഡിൽ മൂന്ന് മക്കൾക്ക് പഠിക്കാൻ സൗകര്യം ഇല്ലാത്തതിന്റെ ആശങ്ക കുടുംബം പങ്കിട്ടു.
അവിടെവച്ചുതന്നെ കായികവകുപ്പ് മന്ത്രിയെ ഫോണിൽ വിളിച്ചു ബേബി ബാലകൃഷ്ണൻ വിഷയം ശ്രദ്ധയിൽപ്പെടുത്തി.മന്ത്രിയെ നേരിൽ കണ്ട് ജോലിയും വീടും നൽകി സഹായിക്കുന്നതിന് പ്രയത്നിക്കാമെന്നും ഉറപ്പ് നൽകി. ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിക്കുന്ന തൊഴിൽ പദ്ധതിയിൽ ഷീബയെ പരിഗണിക്കുന്ന കാര്യം ആലോചിക്കും.
മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ, സ്പോർട്സ് കൗൺസിൽ മെമ്പർ അനിൽ ബങ്കളം, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കള്ളിപ്പാൽ രാജൻ, ബി. നാരായണൻ എന്നിവരും കൂടെയുണ്ടായിരുന്നു.
ഷീബയുടെ ദുരിതം പുറത്തുകൊണ്ടുവന്ന കേരള കൗമുദി വലിയ കടമയാണ് നിർവഹിച്ചത്. കേരളത്തിനും യൂണിവേഴ്സിറ്റിക്കും വേണ്ടി കഠിനാദ്ധ്വാനം ചെയ്ത ഷീബയ്ക്ക് സർക്കാർ ജോലി നൽകുന്നതിനും നല്ലൊരു വീട് നിർമ്മിച്ച് നൽകുന്നതിനും കാര്യമായ പരിശ്രമമുണ്ടാകും.
-ബേബി ബാലകൃഷ്ണൻ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,
കാസർകോട്
ഷീബയെ സംബന്ധിച്ച 'കേരള കൗമുദി' വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സാദ്ധ്യമായ നടപടികൾ സ്വീകരിക്കാൻ കായിക വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടും.
-അഹമ്മദ് ദേവർ കോവിൽ,
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |