തിരുവനന്തപുരം: കേന്ദ്രാനുമതിക്കാര്യത്തിൽ അനിശ്ചിതത്വവും കല്ലിടലിൽ വിവാദവും നിലനിൽക്കെ സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കൽ ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് സർക്കാർ. ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിലെയും സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർമാരുടെ ഓഫിലെയും ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി റവന്യു വകുപ്പ് ഇന്നലെ ഉത്തരവിറക്കി.
എന്നാൽ തുടർച്ചാനുമതി നൽകാത്തതിനാൽ കഴിഞ്ഞ രണ്ടു മാസമായി ശമ്പളം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനാണ് ഉത്തരവിറക്കിയതെന്നാണ് റവന്യു മന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. ആഗസ്റ്റ് 17ന് കാലാവധി പൂർത്തിയായിരുന്നു.
എറണാകുളം കേന്ദ്രമായുള്ള സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലെ ഏഴു തസ്തികകൾക്കും സ്പെഷ്യൽ തഹസിൽദാറുടെ ഓഫിസിലെ 18 തസ്തികകൾക്കുമാണ് തുടർച്ചാനുമതി നൽകിയത്. 18 പേർ വീതമടങ്ങുന്ന സ്പെഷ്യൽ തഹസിൽദാർമാരുടെ 11 യൂണിറ്റുകളെയാണ് സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്.
സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ തസ്തിക കൂടാതെ ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നിവരുടെ ഓരോ തസ്തികയ്ക്കും ക്ലർക്കിന്റെ രണ്ടു തസ്തികയ്ക്കുമാണു തുടർച്ചാനുമതി. സ്പെഷ്യൽ തഹസിൽദാർ ഓഫിസുകളിൽ ജൂനിയർ സൂപ്രണ്ട്, വാല്യുവേഷൻ അസിസ്റ്റന്റ്, ഓഫിസ് അറ്റൻഡന്റ് എന്നിവരുടെ ഓരോ തസ്തികയും റവന്യു ഇൻസ്‌പെക്ടർ മൂന്ന്, സീനിയർ ക്ലാർക്ക് രണ്ട്, സർവേയർ നാല്, ക്ലാർക്ക് രണ്ട്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മൂന്ന് തസ്തികയുമാണ് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സ്പെഷ്യൽ തഹസിൽദാർ ഓഫിസ്.
മുന്നോട്ടു പോകാൻ
നിർദ്ദേശിച്ച് മുഖ്യമന്ത്രി
ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടേണ്ടതുണ്ടോയെന്ന് റവന്യു മന്ത്രി കെ. രാജൻ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇതിനു പിന്നാലെയാണ് ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |