തിരുവനന്തപുരം:കേരളത്തിന്റെ തെക്കും വടക്കും ബന്ധിപ്പിക്കുന്ന സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ നല്ല ആശയമാണെങ്കിലും പ്രായോഗികത വിലയിരുത്തണമെന്ന് വന്ദേഭാരത് ട്രെയിൻ ഉപജ്ഞാതാവും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി മുൻ ജനറൽ മാനേജരുമായ സുധാംശു മണി പറഞ്ഞു.
അന്തരിച്ച മുൻ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ ജയന്തിയുമായി ബന്ധപ്പെട്ട് വിജ്ഞാൻഭാരതി സംഘടിപ്പിച്ച, വിദ്യാർത്ഥി - ശാസ്ത്രജ്ഞ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ പൊതുഗതാഗതത്തിന്റെ വേഗതക്കുറവ് പ്രതിസന്ധിയാവും. അപ്പോൾ സിൽവർലൈൻ പോലുള്ള സംവിധാനങ്ങൾ അനിവാര്യമാണ്. നിർമ്മാണചെലവും പരിസ്ഥിതി പ്രശ്നങ്ങളും ചെലവ് കൂടുതലും ന്യൂനതകളാണ്. വന്ദേഭാരതിന് ചെലവ് കുറവാണ്. ബ്രോഡ്ഗേജ് ലൈനുകൾ ശക്തിപ്പെടുത്തിയാൽ വന്ദേഭാരത് ട്രെയിനുകൾ മണിക്കൂറിൽ 130 - 180കിലോമീറ്റർ വേഗതയിൽ ഒാടിക്കാം. വന്ദേഭാരത് ട്രെയിൻ പരിഷ്ക്കരിച്ച് സാധാരണക്കാരന് ചെലവ് താങ്ങാവുന്ന എ .സി. ട്രെയിൻ ആയി മാറ്റാം. ട്രാക്കുകൾ ശക്തിപ്പെടുത്തുമ്പോഴേക്കും മാസത്തിൽ മൂന്നോ നാലോ വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കാനാവും. ഇവ ഇറക്കുമതി ചെയ്യാൻ ഒരു ട്രെയിനിന് 250കോടിയോളം രൂപയാവും. ഇന്ത്യയിൽ നിർമ്മിക്കാൻ 98 കോടി മാത്രമാണ് ചെലവ്. നിർമ്മാണ ചെലവ് കുറച്ചാൽ യാത്രാചെലവും കുറയ്ക്കാമെന്നും സുധാംശു മണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |