തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച, ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ സംവിധായകനും രാജ്യാന്തര കീർത്തി നേടിയ പ്രസ് ഫോട്ടോഗ്രാഫറുമായ ശിവന്റെ (89) ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 3 ന് തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഉച്ചയ്ക്ക് 12.45 മുതൽ 2.30 വരെ പ്രസ് ക്ളബിൽ പൊതുദർശനത്തിന് വയ്ക്കും.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ വീണ് നെറ്റിയ്ക്ക് പരിക്ക് പറ്റിയതിനെതുടർന്ന് എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്നലെ പുലർച്ചെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
തിരുവനന്തപുരം പോങ്ങുംമൂടിലെ വസതിയായ ശിവൻസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ രമേശ് ചെന്നിത്തല,
കെ.മുരളീധരൻ എം.പി, സി.ദിവാകരൻ, ജോർജ്ജ് ഓണക്കൂർ, കെ.ടി.ഡി.സി മുൻ ചെയർമാൻ എം.വിജയകുമാർ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, പി.എസ്.സി അംഗം ആർ. പാർവതിദേവി തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
കേരളകൗമുദിക്കുവേണ്ടി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ് റീത്ത് സമർപ്പിച്ചു. കേരളകൗമുദി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി.റെജി, മാഗസിൻ എഡിറ്റർ രമ്യ മുകുന്ദൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫർ എന്നാണ് ശിവൻ അറിയപ്പെടുന്നത്. ജവഹർലാൽ നെഹ്‌റു, ഡോ. രാജേന്ദ്ര പ്രസാദ്, ജയപ്രകാശ് നാരായൺ, ലാൽ ബഹദൂർ ശാസ്ത്രി, സക്കീർ ഹുസൈൻ, ഇന്ദിരാ ഗാന്ധി എന്നിവർക്കൊപ്പം ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രധാന യാത്രകളിൽ അനുഗമിച്ചിട്ടുണ്ട്.
ദേശീയ അവാർഡുകൾ നേടിയ യാഗം, ബാലചിത്രത്തിനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ നേടിയ അഭയം, കൊച്ചു കൊച്ചു മോഹങ്ങൾ, ഒരു യാത്ര, കിളിവാതിൽ, മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ നേടിയ കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ തുടങ്ങിക്കൊണ്ട് മികവിന്റെ മറ്റൊരു ഫ്രെയിമാണ് സൃഷ്ടിച്ചത്. കേരളകൗമുദി ആഴ്ചപ്പതിപ്പിൽ ശിവം സുന്ദരം എന്ന പേരിൽ ഒരു കോളം എഴുതിയിരുന്നു.
പരേതയായ ചന്ദ്രമണി ശിവനാണ് ഭാര്യ. സംവിധായകൻ സംഗീത് ശിവൻ, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ, സരിത രാജീവ് ഉദയഭാനു എന്നിവർ മക്കളും ജയശ്രീ, ദീപ, ദീപ്തി, രാജീവ് ഉദയഭാനു എന്നിവർ മരുമക്കളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |