കൊച്ചി: ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ എറണാകുളം അഡി. സെഷൻസ് കോടതി തള്ളി. കേസിൽ അന്വേഷണ ഏജൻസിയായ ഇ.ഡി മുദ്ര വച്ച കവറിൽ നൽകിയ വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഉന്നത പദവിയിലിരുന്ന പ്രതിക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും, സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഇ.ഡിയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി, ഇ.ഡിയുടെ ഈ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ ഗൗരവവും അന്വേഷണ ഘട്ടവുമടക്കമുള്ള വസ്തുതകൾ കണക്കിലെടുത്താൽ പ്രതിക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി പറഞ്ഞു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ഹർജി നൽകിയത്. ജയിലിൽ ശരിയായ വൈദ്യസഹായവും ചികിത്സയും ഉറപ്പാക്കാൻ ജയിൽ അധികൃതർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് ഏഴിന് മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ആ ഘട്ടത്തിൽ കോടതിയുടെ അനുമതിയോടെ ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യാനുള്ള നിയമ സാദ്ധ്യതകളും ഇ.ഡി ആരായുന്നുണ്ട്.
വടക്കാഞ്ചേരിയിൽ വീടുകൾ നിർമ്മിച്ചു നൽകാനുള്ള ലൈഫ് മിഷന്റെ പദ്ധതിക്കു വേണ്ടി യു.എ.ഇയിലെ സന്നദ്ധ സംഘടനയായ യു.എ.ഇ റെഡ് ക്രസന്റ് നൽകിയ പത്തു ലക്ഷം ദിർഹമിൽ നിന്ന് 4.5 കോടി രൂപ സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള ഇടനിലക്കാർക്ക് നൽകിയെന്നും, കമ്മിഷനായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇ.ഡിയുടെ ആരോപണം. സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ഈ ഇനത്തിൽ ശിവശങ്കറിനു ലഭിച്ച കോഴയാണെന്നും ഇ.ഡി വ്യക്തമാക്കുന്നു. ശേഷിച്ച തുക കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
കേസിൽ മറ്റു പ്രതികളെയാരെയും അറസ്റ്റ് ചെയ്യാതെ തന്നെ മാത്രം അറസ്റ്റ് ചെയ്തത് രാഷ്ട്രീയ സ്റ്റണ്ടാണെന്ന് ശിവശങ്കർ ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു. സർവീസിലിരിക്കെ തൊഴിൽപരമായി തനിക്കു മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടായിരുന്നുവെന്നതു ലക്ഷ്യമാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് ഇ.ഡി നടത്തുന്നതെന്നും ശിവശങ്കർ വാദിച്ചിരുന്നു. ഫെബ്രുവരി 14 നാണ് ശിവശങ്കർ ഈ കേസിൽ അറസ്റ്റിലായത്. തുടർന്ന് ഒമ്പതു ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇ.ഡിയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |