തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കാലങ്ങളായി തുടരുന്ന പ്രാതിനിധ്യ വോട്ടവകാശം താനുണ്ടാക്കിയതല്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിലെ 32 ലക്ഷം അംഗങ്ങളെയും ഒരുമിച്ച് വിളിച്ച് വാർഷിക പൊതുയോഗം നടത്തണമെന്ന് പറയുന്നവരെ ഊളമ്പാറയിൽ കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. യോഗം ഡോ. പല്പുസ്മാരക യൂണിയന്റെ നവീകരിച്ച ഓഫീസ് മന്ദിരവും കുടുംബസംഗമവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
നോൺ ട്രേഡിംഗ് കമ്പനിയായാണ് യോഗം രജിസ്റ്റർ ചെയ്തത്. ഇപ്പോൾ ചിലർ യോഗത്തെയും സംസ്ഥാന സർക്കാരിനെയും തെറി വിളിക്കുകയാണ്. ആറായിരം രൂപ മാത്രം കൈമുതലുണ്ടായിരുന്ന യോഗത്തിന് കോടിക്കണക്കിന് രൂപയുടെ ആസ്തി നേടാൻ കഴിഞ്ഞ 25 വർഷത്തിനിടെ സാധിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ അഭിമാനകരമാണ്.
ശബരിമല വിഷയത്തിൽ യോഗം സ്വീകരിച്ച നിലപാട് ശരിയായിരുന്നു. ദേവസ്വം ബോർഡുകളിൽ ചില സമുദായങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനുള്ള ശ്രമമായിരുന്നു സമരം. പിണറായി സർക്കാരിനെ താഴെയിറക്കാൻ നടത്തിയ ശ്രമം വിലപ്പോയില്ല. ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ തൂത്തുവാരി. ആരെങ്കിലും പറയുന്നത് കേട്ട് ജാഥക്ക് ഇറങ്ങിയവർ കേസിൽ പ്രതിയായത് മിച്ചം. ഇപ്പോൾ നാമജപക്കാരെ കാണാനില്ല. സമരത്തിന് പോയവർ ബലിയാടായി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പൂജ ചെയ്യുന്ന 94 ശതമാനം പേരും ഉന്നതകുലജാതരാണെന്നും, 40 വർഷമായി സംവരണത്തിന്റെ പേരിൽ സമുദായം പറ്റിക്കപ്പെടുകയാണെന്നത് കോടതി വിധി ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ അദ്ധ്യക്ഷനായി. വനിതാസംഘം രക്ഷാധികാരി പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ മധുസൂദനൻ നായർ, യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ, എം.കെ.ദേവരാജ്, എം.സോമസുന്ദരം, സതികുമാരി, ആശാരാജേഷ്,മനിലാൽ,അരുൺകുമാർ,ഷിബു ശശി എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി കൺവീനർ നെടുമങ്ങാട് രാജേഷ്, ജില്ലാ ചെയർമാൻ മുകേഷ്.എം എന്നിവർക്ക് സ്വീകരണം നൽകി. ഡയറക്ടർ ബോർഡ് അംഗം പി.സി. വിനോദ് ആമുഖ പ്രസംഗം നടത്തി. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ സ്വാഗതവും ജ്യോതിഷ് ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |