തിരുവനന്തപുരം: ഖാദി ബോർഡിന്റെ ഉപാദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ശോഭന ജോർജ്ജ് ഒഴിയുന്നു. തിങ്കളാഴ്ച രാജിക്കത്ത് സമർപ്പിക്കും. അഞ്ച് വർഷമാണ് കാലാവധിയെങ്കിലും മൂന്നര വർഷമാകുമ്പോഴാണ് സ്ഥാനമൊഴിയൽ. കോൺഗ്രസ് മുൻ എം.എൽ.എ ആയ ശോഭന ജോർജ്ജ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കാലം തൊട്ട് ഇടതുസഹയാത്രികയാണ്. തുടർന്ന് ഖാദി ബോർഡിന്റെ ഉപാദ്ധ്യക്ഷയാക്കി. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനെ തുടർന്ന് സി.പി.എം നിർദ്ദേശപ്രകാരമാണ് രാജിയെന്ന് സൂചനയുണ്ട്. പകരം ഇടതുസഹയാത്രികനായ ചെറിയാൻ ഫിലിപ്പ് ഖാദിബോർഡ് ഉപാദ്ധ്യക്ഷനാകുമെന്നാണ് വിവരം. ഒന്നാം പിണറായിസർക്കാരിന് കീഴിൽ നവകേരള മിഷൻ കോ-ഓർഡിനേറ്ററായിരുന്നു ചെറിയാൻ.
രാജിക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം ശോഭന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചെയ്യാനുള്ള കാര്യങ്ങൾ പൂർത്തിയാക്കി. പാർട്ടിക്ക് തന്നിൽ പൂർണ്ണ തൃപ്തിയുണ്ട്. രാജിക്കാര്യം തനിക്ക് വിടുകയായിരുന്നു. മുഖ്യമന്ത്രിയും തന്റെ സേവനത്തിൽ തൃപ്തി പ്രകടിപ്പിച്ചതായി ശോഭന ജോർജ്ജ് 'കേരളകൗമുദി"യോട് പറഞ്ഞു.
സാമ്പത്തികപ്രതിസന്ധിയിലുള്ള സ്ഥാപനമാണെങ്കിലും ഖാദി മാസ്ക് വിറ്റഴിച്ചതിലൂടെ ആറ് കോടി രൂപ ബോർഡിന് സമാഹരിച്ച് നൽകിയാണ് സ്ഥാനമൊഴിയുന്നതെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇതുവരേക്കും ഓണറേറിയമായ ഇരുപതിനായിരം രൂപ ലഭിച്ചിരുന്നില്ല. താൻ പറഞ്ഞപ്പോഴാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയുന്നതെന്നും ശോഭന പറഞ്ഞു.
1991, 96, 2001 വർഷങ്ങളിലാണ് ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് ശോഭന നിയമസഭയിലെത്തിയത്. കെ. കരുണാകരന്റെ അനുയായിയായി നിലകൊണ്ടു. ഡി.ഐ.സി രൂപീകരിച്ചപ്പോൾ കോൺഗ്രസ് വിട്ടെങ്കിലും തിരിച്ചെത്തി. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനാൽ 2016ൽ പി.സി. വിഷ്ണുനാഥിനെതിരെ വിമതയായി മത്സരിച്ചു. സി.പി.എം സ്ഥാനാർത്ഥി രാമചന്ദ്രൻ നായരാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2018ലെ ഉപതിരഞ്ഞെടുപ്പിലാണ് ശോഭന ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |