കോഴിക്കോട്: ബ്രഹ്മപുരത്തെ വിവാദ കമ്പനി സോണ്ടയ്ക്ക് കോഴിക്കോട്ടും ഉടക്ക്. കരാർ പ്രവൃത്തി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിൽ കമ്പനിയുമായുള്ള കരാർ റദ്ദാക്കാനുള്ള നീക്കം കോർപ്പറേഷൻ തുടങ്ങി. ഇതുസംബന്ധിച്ച തീരുമാനം കൗൺസിൽ ചേർന്ന് പ്രഖ്യാപിക്കുമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് വ്യക്തമാക്കി.
കമ്പനിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധമുയർന്നതോടെയാണ് കോഴിക്കോട് കോർപ്പറേഷനും തിരക്കിട്ട നടപടിക്കൊരുങ്ങുന്നത്. ഞെളിയൻപറമ്പിൽ 250 കോടി ചെലവിൽ വേസ്റ്റ് ടു എൻജി പ്ലാന്റ് നിർമ്മിക്കുന്നതിന് മുന്നോടിയായി ബയോ മൈനിംഗിനും കാപ്പിംഗിനുമായി സോണ്ട ഇൻഫ്രാടെക്കുമായുണ്ടാക്കിയ 7.75 കോടിയുടെ കരാറാണ് പുന:പരിശോധിക്കുക. ഒന്നരക്കോടി രൂപ മാത്രമാണ് ഇതുവരെ നൽകിയതെന്ന് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു.
കെ.എസ്.ഐ.ഡി.സി മുഖേന സർക്കാരുമായി നേരിട്ട് ഏർപ്പെട്ട 250 കോടിയുടെ വേസ്റ്റ് ടു എനർജി പ്ലാന്റുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച വേണമെന്ന ആവശ്യവും കോർപ്പറേഷനുണ്ട്. 2020 ജനുവരി ആറിനാണ് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നടത്തിയത്. മാലിന്യം ആറ് മാസത്തിനകം നീക്കി രണ്ടു വർഷം കൊണ്ട് വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 1.3 ലക്ഷം ക്യുബിക് മീറ്റർ മാലിന്യമാണ് ഇവിടെയുള്ളത്. 50,000 ക്യുബിക് മീറ്റർ മാലിന്യമാണ് ബയോമൈനിംഗ് വഴി നീക്കാനുണ്ടായിരുന്നത്. ഇത് 50 ശതമാനം പോലും പൂർത്തിയായില്ലെന്നാണ് കോർപ്പറേഷൻ എൻജിനീറിംഗ് വിഭാഗത്തിന്റെ കണ്ടെത്തൽ. 2022 നവംബറിൽ കരാർ കാലാവധി അവസാനിച്ചതോടെ, പുതുക്കാൻ കമ്പനി അപേക്ഷിച്ചെങ്കിലും കോർപ്പറേഷൻ തീരുമാനമെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |