തിരുവനന്തപുരം :അവയവദാനം കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അനുവദിച്ച 'സോട്ടോ'യിൽ (സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ ) ഭാരിച്ച ശമ്പളമുള്ള തസ്തികകളിൽ വഴിവിട്ട നിയമന നീക്കം.
ജോയിന്റ് ഡയറക്ടർ, ഐ.ഇ.സി കൺസൾട്ടന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ എന്നിവയാണ് തസ്തികകൾ. ഒരുലക്ഷം രൂപയാണ് ജോയിന്റ് ഡയറക്ടറുടെ മാസശമ്പളം. മറ്റ് തസ്തികകളിലും ഉയർന്ന ശമ്പളമാണ്. വർഷം 5% വർദ്ധനവും ലഭിക്കും.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കരാറുള്ള പദ്ധതിയാണിത്. ഇതിൽ കേന്ദ്രം യോഗ്യത പറഞ്ഞിട്ടില്ലെങ്കിൽ സംസ്ഥാന സർക്കാരാണ് യോഗ്യത നിശ്ചയിക്കേണ്ടത്.
അതിന് വിരുദ്ധമായി സോട്ടോയുമായി ബന്ധമില്ലാത്ത, സംസ്ഥാന അവയവദാന ഏജൻസിയായ മൃതസഞ്ജീവനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ നോബിൾ ഗ്രീഷ്യസിനെ യോഗ്യത നിശ്ചയിക്കാൻ ചുമതലപ്പെടുത്തിയിരിക്കയാണ്. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സാറാ വർഗീസ് വിരമിക്കാൻ അഞ്ചുദിവസം ശേഷിക്കേ കഴിഞ്ഞമാസം 25ന് തിരക്കിട്ട് ചേർന്ന യോഗമാണ് ഗ്രീഷ്യസിനെ ചുമതല ഏൽപ്പിച്ചത്. സർക്കാരിനെ മറികടന്ന് താഴേതട്ടിലുള്ളവർ യോഗ്യത നിശ്ചയിക്കുന്നത് ഇഷ്ടക്കാരെ തിരുകി കയറ്റാനാണെന്നാണ് ആക്ഷേപം.
കേന്ദ്രം 2018ൽ സോട്ടോ അനുവദിച്ചപ്പോൾ 59ലക്ഷം രൂപയും നൽകിയിരുന്നു. ഇതിൽ 30 ലക്ഷം അടിസ്ഥാന സൗകര്യങ്ങൾക്ക് ചെലവാക്കി. ജീവനക്കാരെ നിയമിക്കാത്തതിനാൽ ബാക്കി 29 ലക്ഷം രൂപ ശമ്പളം ഇനത്തിൽ ഉപയോഗിക്കാനായില്ല. അതും ചെലവാക്കിയാലേ കൂടുതൽ കേന്ദ്ര ഫണ്ട് കിട്ടൂ. ഈ സാഹചര്യത്തിലാണ് യോഗ്യത നിശ്ചയിക്കാൻ ആളെ കണ്ടെത്തിയത്. സർക്കാരിന് സോട്ടോ തസ്തികളുടെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യമെന്ന് നോബിൾ ഗ്രീഷ്യസ് വ്യക്തമാക്കി.
സോട്ടോ തസ്തികകളും ശമ്പളവും
ജോയിന്റ് ഡയറക്ടർ 1ലക്ഷം
ഐ.ഇ.സി കൺസൾട്ടന്റ് 60,000
ഡേറ്റാ എൻട്രി ഓപ്പറേറ്റർ 15,000
ഡ്രൈവർ 20,000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |