കൊച്ചി: പവർ ലിഫ്റ്റിംഗിൽ പ്രായം ഒരു പ്രശ്നമല്ലെന്ന് പറയുകയാണ്
കലൂർ ആസാദ് റോഡ് സ്വദേശി സി.കെ. ശ്രീനിവാസൻ. എഴുപത്തി രണ്ടാം വയസിലും
ബെഞ്ച് പ്രസ്സിൽ 75 കിലോ പുഷ്പം പോലെയുയർത്തും.
ജനുവരിയിൽ ഔറംഗാബാദിൽ നടന്ന പവർ ലിഫ്റ്റിംഗ് മത്സരത്തിൽ 55 കിലോ വിഭാഗം ബെഞ്ച് പ്രസിൽ 78.5 കിലോ ഗ്രാം ഭാരം ഉയർത്തി ദേശീയ റെക്കാഡിട്ടയാളാണ് ഈ റിട്ടേയേഡ് പ്രിന്റിംഗ് പ്രസ് ജീവനക്കാരൻ. അതോടെ ലോകചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവസരവും കിട്ടി. പക്ഷേ, അതിനായി അടുത്ത മാസം സൗത്താഫ്രിക്കയിൽ എത്തണം. പണമില്ലാത്തതിനാൽ പിൻമാറേണ്ടിവരുമെന്ന ആശങ്കയിലാണ് ശ്രീനിവാസൻ.രണ്ടരലക്ഷം രൂപയെങ്കിലും വേണ്ടിവരും. ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷയുണ്ട്.
ഇതുവരെ 48 മെഡലുകൾ നേടിയതിൽ ഏറെയും സ്വർണം.
പത്തുവർഷത്തിനിടെ 19 ദേശീയ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു.
1969ൽ 'ശരീരമൊന്ന് പുഷ്ടിപ്പെടുത്തുക'യെന്ന ലക്ഷ്യത്തോടെ ജിമ്മിൽ ചേർന്ന ശ്രീനിവാസൻ അതൊരു ജീവിതചര്യയാക്കി. 2013ൽ വിരമിച്ചശേഷമാണ് മാസ്റ്റേഴ്സ് പവർലിഫ്റ്റിംഗിൽ മത്സരിച്ചു തുടങ്ങിയത്. ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ്, ഡൽഹി, തമിഴ്നാട് എന്നിവടങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടി. ഇന്ത്യയിൽ നടന്ന അന്താരാഷ്ട്ര പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. എം.എം. ശോഭനയാണ് ഭാര്യ. മക്കൾ: കെ.എസ്. അനിൽ, കെ.എസ്. സ്നിമ.
പച്ചക്കറി കരുത്ത്
രാവിലെ ഒരു നേന്ത്രപ്പഴം. പത്തുമണിയോടെ നാല് ഇഡലി അല്ലെങ്കിൽ ഒരു കഷണം പുട്ടും കടലക്കറിയും. ഉച്ചയ്ക്ക് ചോറും പച്ചക്കറികളും. മീനുണ്ടെങ്കിൽ കഴിക്കും. ചിക്കനും ബീഫും വല്ലപ്പോഴും മാത്രം. ഒരു മണിക്കൂർ ജിമ്മിൽ പരിശീലനം. രാത്രി ചോറും കറിയും. അമിത ഭക്ഷണമില്ല.
പവർ ലിഫ്റ്റിംഗ്
സ്ക്വാട്ട്, ഡെഡ്ലിഫ്റ്റ്, ബെഞ്ച് പ്രസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ചേർന്നതാണ് പവർ ലിഫ്റ്റിംഗ്. മൂന്നിലും ഉയർത്തുന്ന ഭാരം വിലയിരുത്തും. പ്രായം, തൂക്കം എന്നിങ്ങനെ തിരിച്ചാണ് മത്സരം.
ചിട്ടയായ പരിശീലനമാണ് വിജയത്തിന് പിന്നിൽ
സി.കെ. ശ്രീനിവാസൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |