മലപ്പുറം: സാമൂഹ്യനീതി വകുപ്പിന്റെ അലംഭാവത്താൽ 60 സ്‌പെഷ്യൽ സ്കൂളുകളുടെ രജിസ്‌ട്രേഷൻ പുതുക്കൽ മുടങ്ങിയതോടെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം സ്‌കൂളുകൾക്ക് നഷ്ടപ്പെടും. 3,700 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. രജിസ്‌ട്രേഷനുണ്ടെങ്കിലേ അദ്ധ്യാപകരുടെ ഓണറേറിയം, സ്‌കൂളിനുള്ള ഗ്രാന്റ് എന്നിവ ലഭിക്കൂ. അദ്ധ്യാപകർക്ക് 33,000 രൂപയും ആയമാർക്ക് 18,000 രൂപയും മാസവേതനമായും കുട്ടികളുടെ എണ്ണമനുസരിച്ച് 6 ലക്ഷം മുതൽ 45 ലക്ഷം വരെ ഗ്രാന്റായും ലഭിക്കും. വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിന് 1,500 രൂപയും അനുവദിക്കുന്നുണ്ട്. മൂന്നുവർഷം കൂടുമ്പോൾ സ്‌പെഷ്യൽ സ്കൂളുകളുടെ രജിസ്‌ട്രേഷൻ പുതുക്കണം. വിദ്യാർത്ഥികളുടെ എണ്ണമടക്കം ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഇവർ സ്‌കൂളുകളിലെത്തി പരിശോധിച്ച് റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് സമർപ്പിക്കും. ഇവിടെ നിന്നുള്ള സർട്ടിഫിക്കറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിൽ സമർപ്പിച്ചാലേ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കൂ. ജീവനക്കാരുടെ കുറവുമൂലം സമയബന്ധിതമായി പരിശോധന നടത്താനാവുന്നില്ലെന്നാണ് സാമൂഹ്യനീതി വകുപ്പിന്റെ വാദം. എന്നാൽ അലംഭാവമാണ് കാരണമെന്ന് സ്പെഷ്യൽ സ്കൂൾ അധികൃതർ പറയുന്നു. ആറ് മാസത്തിലധികമായി രജിസ്‌ട്രേഷൻ പുതുക്കി കിട്ടാത്ത സ്കൂളുകളുണ്ട്. മൂന്നുവർഷം മുമ്പുവരെ പൊതുവിദ്യാഭ്യാസ വകുപ്പിനായിരുന്നു പരിശോധനയുടെ ചുമതല. പിന്നീട് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് പ്രകാരം സാമൂഹ്യനീതി വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാനസർക്കാർ നിലപാടെടുത്തു. സംസ്ഥാനത്ത് 317 സ്‌പെഷ്യൽ സ്‌കൂളുകളിലായി 25,000ത്തിൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്.
രജിസ്ട്രേഷൻ പുതുക്കാത്ത സ്‌കൂളുകൾ
മലപ്പുറത്തും എറണാകുളത്തും 15 വീതം. കണ്ണൂർ 7, കോഴിക്കോട് 6, തൃശൂർ 5, കാസർകോട് 4, വയനാട് 3, തിരുവനന്തപുരം 2, കോട്ടയം 2, പാലക്കാട് 1.
ഓണറേറിയവും മുടങ്ങി
സർക്കാർ കൃത്യമായി ഫണ്ട് നൽകാത്തതിനാൽ അദ്ധ്യാപകരുടെ ശമ്പളവും സ്‌കൂളുകൾക്കുള്ള ഗ്രാന്റും മുടങ്ങിയിട്ട് ഒരുവർഷമായി. 2021-22 ബഡ്ജറ്റിൽ 105 കോടി വകയിരുത്തിയപ്പോൾ അനുവദിച്ചത് 22 കോടി മാത്രം. 2022- 23 ബഡ്ജറ്റിലെ 45 കോടിക്ക് കഴിഞ്ഞ ജൂണിൽ ഭരണാനുമതി നൽകിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഫയൽ ഇതുവരെ ഫിനാൻസ് വകുപ്പിലെത്തിയിട്ടില്ല.
സർക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കിൽ സ്കൂളുകളുടെ പ്രവർത്തനം നിലയ്ക്കും. ഈമാസം 16ന് സെക്രട്ടേറിയറ്റിന് മുന്നിൽ രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റും അനിശ്ചിതകാല സമരം നടത്തും.
പി. തങ്കമണി, സ്റ്റേറ്റ് കൺവീനർ,
അസോസിയേഷൻ ഫോർ ദ ഇന്റലെക്ച്വലി ഡിസേബിൾഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |