തിരുവല്ല: ആത്മസമർപ്പണമാണ് യഥാർത്ഥ സേവനമെന്നും പൊതുപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിനതീതമായ സേവനപ്രവർത്തനമാകണമെന്നും ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. തിരുവല്ല ഇടിഞ്ഞില്ലത്ത് വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളന ഉദ്ഘാടനവും നാമകരണസമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തിന്റെ ആത്മസത്തയാണ് ആത്മസമർപ്പണമെന്നും ഗവർണർ പറഞ്ഞു. ആന്റോ ആന്റണി എം.പി അദ്ധ്യക്ഷനായിരുന്നു.
വ്യവസായങ്ങൾക്ക് ഏകീകരിച്ച ലൈസൻസ് നൽകുന്ന നിയമം കൊണ്ടുവരുമെന്നും സംരംഭങ്ങൾക്ക് തടസമുണ്ടാക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥ നിയമത്തിൽ ഉണ്ടാകുമെന്നും കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. ലൈസൻസിനുള്ള ബ്യുറോ നിയമപ്രകാരം രൂപീകരിക്കുന്നതിന്റെ ചട്ടങ്ങളായെന്നും ഇതിൽ പരാതിപരിഹാര സെല്ലും ഉണ്ടെന്നും അടുത്ത നിയമസഭ സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
50 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ഒരു ലൈസൻസുമില്ലാതെ മൂന്നുവർഷം വരെ പ്രവർത്തിക്കാം. മൂന്നുവർഷം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ആവശ്യമായ ലൈസൻസ് നേടിയാൽ മതി. തദ്ദേശസ്ഥാപനങ്ങൾക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കാനുള്ള ശുപാർശ സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. 50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് എല്ലാരേഖകളും സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം ലൈസൻസ് നൽകണമെന്ന നിയമവും സംസ്ഥാനം പാസാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ മാനേജിംഗ് ഡയറക്ടർ കെ.പി.വിജയൻ ആമുഖപ്രഭാഷണം നടത്തി. കൺവെൻഷൻ സെന്ററിലെ വിവിധ സമ്മേളന ഹാളുകൾ മന്ത്രിമാരായ വി.എൻ.വാസവൻ, വീണാജോർജ്ജ് എന്നിവരും ജോബ് മൈക്കിൾ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രോജക്ട് ഉൾപ്പെടെയുളള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശിവഗിരിമഠം സെക്രട്ടറി ഋതംഭരാനന്ദ സ്വാമിജി, ഗുരുപ്രസാദ് സ്വാമിജി, തിരുവിതാകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, സംവിധായകൻ ബ്ലെസ്സി എന്നിവർ നിർവഹിച്ചു. വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിന്റെ രൂപകൽപ്പന നിർവഹിച്ച തിരുവനന്തപുരം ആസ്ഥാനമായ നിയോ സ്‌പേസ് ആർക്കിടെക്ട്‌സിലെ പ്രിൻസിപ്പൽ കൺസൾട്ടന്റ് രാജേഷ് രവീന്ദ്രനെ ഗവർണർ മെമന്റോ നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |