കോലഞ്ചേരി: മെഗാതാരം മമ്മൂട്ടിയുടെ കൈപിടിച്ചപ്പോൾ ഒളിമ്പിക്സ് മെഡൽ വാങ്ങിയതിനെക്കാൾ കൈവിറച്ചെന്ന് ഹോക്കിതാരം പി.ആർ. ശ്രീജേഷ്. അതുകേട്ട് പാറാട്ട് വീട്ടിൽ കൂട്ടച്ചിരി. ഇന്നലെ രാവിലെ 11.30 ഓടെയാണ് ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടിൽ അപ്രതീക്ഷിതമായി മമ്മൂട്ടി എത്തിയത്.
അത്തം നാളിലെത്തിയ മമ്മൂട്ടി മുറ്റത്തുവച്ച് സമ്മാനിച്ച ബൊക്കെ സ്വീകരിച്ചപ്പോൾ ഇരുവരുടെയും കൈകൾ സ്പർശിച്ചു. വീട്ടിനകത്ത് മമ്മൂട്ടിയെ ഒളിമ്പിക്സ് മെഡൽ കാണിച്ചപ്പോഴാണ് കൈവിറച്ചതിനെക്കുറിച്ച് ശ്രീജേഷ് വിവരിച്ചത്. താരത്തിന്റെ അഭിനന്ദനവാക്കുകൾ കേട്ടപ്പോൾ ഇത് നമുക്കെല്ലാവർക്കും വേണ്ടിയുള്ളതല്ലേയെന്ന് ശ്രീജേഷ് പറഞ്ഞു. ഏതാനും വർഷം മുമ്പെടുത്ത മമ്മൂട്ടിയും ശ്രീജേഷിന്റെ കുടുംബവും ചേർന്നുള്ള ചിത്രം മകൾ അനുശ്രീ താരത്തെ കാണിച്ചു. ഏതാനും മിനിട്ടുകൾ ചെലവഴിച്ചശേഷം മമ്മൂട്ടി മടങ്ങി. സിനിമാ നിർമ്മാതാവ് ആന്റോ ജോസഫും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ഒപ്പമുണ്ടായിരുന്നു. ശ്രീജേഷിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നെന്നും നാട്ടിലെത്തിയാൽ നേരിൽ കാണുമെന്നും മമ്മൂട്ടി ഹോക്കി ടീം മെഡൽ നേടിയ ദിവസം പ്രതികരിച്ചിരുന്നു.
''മമ്മൂക്ക വരുമെന്ന് അറിഞ്ഞിരുന്നില്ല. കണ്ടപ്പോൾ ശരിക്കും ഞെട്ടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ വരുമെന്നാണ് പറഞ്ഞിരുന്നത്.
- ശ്രീജേഷ്
വിസ്മയമായി ലാലിന്റെ വിളി
ഹലോ ശ്രീജേഷ്... ഞാൻ മോഹൻലാലാണ്. അഭിനന്ദനങ്ങൾ.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ ഫോൺ കാളിലെ ശബ്ദം കേട്ട് ശ്രീജേഷ് അക്ഷരാർത്ഥത്തിൽ വിസ്മയിച്ചു. ഒളിമ്പിക്സ് നേട്ടത്തിൽ അഭിനന്ദിച്ച ലാൽ നാട്ടിലെത്തുമ്പോൾ നേരിൽ കാണുമെന്നും ശ്രീജേഷിനോടു പറഞ്ഞു. സിനിമാ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് ലാലിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |